karipur-airport

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റൺവേയ്ക്ക് സുരക്ഷിത മേഖല (റിസ) നിർമിക്കുന്നതിൽ കേരളം ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റൺവേയുടെ നീളം കുറയ്ക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. അബ്‌ദു സമദ് എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇങ്ങനെ ചെയ്യുന്നത്. റൺവേ സ്‌ട്രിപ്പിന്റെ അവസാന ഭാഗത്ത് സുരക്ഷിത മേഖല നിർമിക്കാനാണ് നീളം കുറയ്ക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലെ പ്രശ്നം പരിഹരിച്ചിരുന്നുവെന്ന് അബ്ദുസമദ് എം പി പറഞ്ഞു. റൺവെ വെട്ടിക്കുറയ്ക്കാതെ റൺവേ എൻഡ് സേഫ്റ്റി ഏരിയ നിർമ്മിക്കാമെന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. ഒരു മാസം മുൻപ് എഴുതിനൽകിയ ചോദ്യത്തിന് ഇപ്പോൾ വന്ന മറുപടിയിൽ ഇത് ഉൾപ്പെടാതെ പോയതാണെന്നും എം പി ചൂണ്ടിക്കാട്ടി.