
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുൻ കൗൺസിലറായിരുന്നു ഹർജി നൽകിയത്. സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. ഈ വാദം പരിഗണിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. നിലവിലെ സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് കോടതി നിർദേശിച്ചു.
നഗരസഭയിലെ താത്കാലിക നിയമനങ്ങൾക്കുള്ള ലിസ്റ്റ് ചോദിച്ചുകൊണ്ട് സി പി എമ്മിന്റെ ജില്ലാ സെക്രട്ടറിക്കാണ് മേയർ ആര്യാ രാജേന്ദ്രൻ കത്ത് അയച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സംഭവമാണിത്. കത്ത് വിവാദത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പൊലീസിന് സാധിക്കില്ലെന്നും സി ബി ഐക്ക് അന്വേഷണം കൈമാറണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, കത്ത് വിവാദത്തിലെ പ്രതിപക്ഷ സമരം തുടരുകയാണ്. ഇതിനിടയിൽ ഇന്ന് ഉച്ചയ്‌ക്ക് 2.30ന് നഗരസഭ കൗൺസിൽ നടക്കും. കഴിഞ്ഞ തവണ നടന്ന പൊതുകൗൺസിലും നിയമന വിവാദം ചർച്ചചെയ്യാൻ വിളിച്ച പ്രത്യേക കൗൺസിലും പ്രതിപക്ഷ സമരത്തെ തുടർന്ന് യുദ്ധക്കളമായി മാറിയിരുന്നു. മേയറും കത്ത് വിവാദത്തിൽ ആരോപണ വിധേയനായ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ.അനിലും പങ്കെടുക്കുന്ന ഈ കൗൺസിലിലും പ്രതിഷേധം ശക്തമാക്കാനാണ് ബി.ജെ.പിയുടെയും യു ഡി എഫിന്റെയും തീരുമാനം.