
തൃശൂർ: കുതിരാൻ തുരങ്കത്തിന് സമീപം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത വഴുക്കുമ്പാറ മേൽപ്പാലത്തിന്റെ കൽക്കെട്ടിൽ വിള്ളൽ വീണ സ്ഥലം സന്ദർശിച്ച് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ദേശീയപാത അതോറിറ്റിക്കെതിരെ മന്ത്രി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു.
'മതിയായ മാനദണ്ഡങ്ങൾ പാലിച്ചല്ല കൽക്കെട്ട് നിർമിച്ചത്. റോഡിൽ എന്തുകൊണ്ടാണ് വിള്ളലുണ്ടായത്? നിർമാണ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്തിനാണ് തുറന്നുകൊടുത്തത്? വിഷയത്തിൽ ഗുരുതരമായ അലംഭാവവും വീഴ്ചയുമുണ്ടായി. ജനത്തിന്റെ ആശങ്ക ശരിയാണ്. സന്ദർശനം അറിഞ്ഞ് ദേശീയപാതാ അതോറിറ്റി ഇന്നലെ രാത്രിയിൽ വിള്ളൽ വീണ ഭാഗം അടച്ചിട്ട് പോയി. 24 മണിക്കൂറിനുള്ളിൽ പ്രൊജക്ട് ഡയറക്ടർ സ്ഥലത്തെത്തി നാളെത്തന്നെ അടിയന്തര റിപ്പോർട്ട് സമർപ്പിക്കണം. കരാറുകാരൻ കാരണം കാണിക്കൽ നോട്ടീസ് നൽകണം. '- മന്ത്രി നിർദേശിച്ചു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അതിനാൽ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.