gg

ന്യൂഡൽഹി: ജാമ്യാപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിയമ മന്ത്രി കിരൺ റിജിജുവിന്റെ പരാമർശത്തിന് മറുപടിയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ഒരു കേസും സുപ്രീംകോടതിക്ക് ചെറുതല്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിനായി ഇടപെടാനായില്ലെങ്കിൽ പിന്നെയെന്താണ് ഞങ്ങൾക്ക് പണിയെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. കേസുകളിൽ ഇടപെടാതിരുന്നാൽ ഭരണഘടനയുടെ 136-ാം അനുച്ഛേദമാണ് തങ്ങൾ ലംഘിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസാര പൊതുതാത്പര്യ ഹർജികളോ പരിഗണിക്കരുതെന്നാണ് കഴിഞ്ഞ ദിവസം കിരൺ റിജിജു പാർലമെന്റിൽ പറഞ്ഞത്. ഇതിനുള്ള മറുപടിയാണ് ചന്ദ്രചൂഡ് നൽകിയത്. വൈദ്യുതി മോഷണം നടത്തിയതിന് 18 വർഷം തുടർച്ചയായി ശിക്ഷ അനുഭവിക്കണമെന്ന കോടതി ഉത്തരവിനെതിരെയുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്. കേസിലെ പ്രതിയായ ഇഖ്റാം ഒമ്പത് കേസുകളിലായി രണ്ട് വർഷം വീതം ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ ഒരേ സമയം നടപ്പാക്കുന്നതിന് പകരം തുടർച്ചായി 18 വർഷം തടവ്ശിക്ഷ അനുഭവിക്കണമെന്നായിരുന്നു വിധി. ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അലഹാബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളി. തുടർന്നാണ് ഇയാ& സുപ്രീംകോടതിയെ സമീപിച്ചത്.

ഇഖ്റാമിന്റെ ശിക്ഷ ഒരേസമയം നടപ്പാക്കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി ഹൈക്കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതായിരുന്നുവെന്നും വ്യക്തമാക്കി. കേസിൽ സുപ്രീംകോടതി ഇടപെട്ടില്ലെങ്കിൽ നീതിനിഷേധം തുടരുകയും പൗരന്റെ ശബ്ദം അവഗണിക്കപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറ‌ഞ്ഞു.