
തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ സർക്കാർ നടത്തുന്നത് ഒളിച്ചുകളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെൻന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് അപൂർണ്ണവും ആശങ്ക വർധിപ്പിക്കുന്നതുമാണ്. കൂടുതൽ ജനവാസമേഖലകൾ ഉൾപ്പെടുന്നതും അശാസ്ത്രീയമായതുമായ ഉപഗ്രഹ സർവെ സംബന്ധിച്ച പരാതികേൾക്കാനും പരിഹരിക്കാനും വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ചത് പ്രതിഷേധാർഹമാണ്. പരിസ്ഥിതിലോല മേഖലയിൽ പഞ്ചായത്ത് തല വിദഗ്ധ സമിതികൾ രൂപീകരിച്ച് ഗ്രൗണ്ട് സർവേയും പഠനവും നടത്തി വേണം ബഫർ സോൺ പരിധി സംബന്ധിച്ച റിപ്പോർട്ട് തയാറാക്കേണ്ടത്.ഗ്രൗണ്ടിൽ മാർക്ക് ചെയ്തു അടയാളപ്പെടുത്തലുകൾ രേഖപ്പെടുത്തിയാൽ മാത്രമെ ബഫർസോൺ പരിധി കൃത്യമായി മനസിലാക്കാൻ സാധിക്കൂയെന്നും സുധാകരൻ പറഞ്ഞു.
സ്ഥലപേരുകളും മറ്റും ഉൾപ്പെടുത്തി ലളിതമായി ജനങ്ങൾക്ക് മനസിലാകും വിധം റിപ്പോർട്ടിൽ അടയാളപ്പെടുത്തുന്നതിന് പകരം സർവെ നമ്പരുകൾ രേഖപ്പെടുത്തിയത് കാരണം അതിരുകൾ തിരിച്ചറിയാൻ കഴിയുന്നില്ല. അതുകൊണ്ട് സാധാരണജനങ്ങൾക്ക് മനസിലാക്കാൻ കഴിയാത്ത ഉപഗ്രഹ സർവെ റിപ്പോർട്ടിൻ മേൽ വിദഗ്ധസമിതി മുൻപാകെ ലഭിക്കുന്ന എല്ലാ പരാതികളിലും തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഭൗതിക സ്ഥലപരിശോധന നടത്തുമെന്ന വനം മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിക്കാനാണെന്നും സുധാകരൻ പറഞ്ഞു.
മലയോര പ്രദേശവാസികളെ വഞ്ചിച്ച് ബഫർസോൺ അനുകൂല നിലപാടാണ് എൽ,ഡി,എഫും സർക്കാരും സ്വീകരിക്കുന്നത്. അതിന് ഉദാഹരണമാണ് 2019 ഒക്ടോബർ 23ന് മന്ത്രിസഭാ തീരുമാനം.സംരക്ഷിത മേഖലയ്ക്കു ചുറ്റുമുള്ള ഭൂമിയുടെ ഉപയോഗം,ജനവാസമേഖലകൾ, കൃഷി ഭൂമി, വ്യവസായങ്ങൾ, അവയുടെ സ്വഭാവം, വാണിജ്യ– പൊതുകെട്ടിടങ്ങൾ എന്നിവ സംബന്ധിച്ചു പട്ടിക തയാറാക്കണമെന്ന സുപ്രീം കോടതി നിർദേശം പാലിക്കുന്നതിൽ സംസ്ഥാന വനം വകുപ്പ് ഗുരുതവീഴ്ചയാണ് വരുത്തിയത്. അത്തരമൊരു റിപ്പോർട്ട് സംസ്ഥാന സർക്കാർ തയ്യാറാക്കാത്തത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഉപഗ്രഹ സർവേ റിപ്പോർട്ട് വനം വകുപ്പിനു ലഭിച്ചിട്ട് 3 മാസം കഴിഞ്ഞിട്ടും ഇത്രയും നാൾ പ്രസിദ്ധീകരിക്കാതെ വച്ചതും വനം വകുപ്പിന്റെ വീഴ്ചയാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കൂടുതൽ പ്രദേശങ്ങളിലേക്ക് വനനിയമങ്ങൾ വ്യാപിപ്പിക്കുന്നത് കർഷകരെയും സാധാരണക്കാരെയും വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും.വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ ബാധിക്കാതിരിക്കാൻ നിയമനിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതര അലംഭാവം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ബഫർ സോണിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും അത് സമയബന്ധിതമായി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. കേരളത്തിന്റെ ഭൂഘടനയും ജനങ്ങളുടെ ദുരിതവും കോടതിയിൽ കൃത്യമായി വിശദീകരിച്ച് ബോധ്യപ്പെടുത്താനുള്ള അവസരം സർക്കാരിന്റെ ഉദാസീനത കൊണ്ട് നഷ്ടമായെന്നും സുധാകരൻ കുറ്റപ്പെടുത്തി.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പരിസ്ഥിതിയെ പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ സമർപ്പിച്ച ശുപാർശകൾ തള്ളിക്കളഞ്ഞാണ് പിണറായി സർക്കാർ ബഫർസോണിന് അനുകൂല നിലപാട് സ്വീകരിച്ചത്. എന്നിട്ട് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണ്. സാധാരണക്കാരായ കർഷകരുടെയും മറ്റു ജനവിഭാഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പരിസ്ഥിതിലോല മേഖല വനത്തിനുള്ളിൽ തന്നെ പുനർനിർണയിക്കുന്നതാണ് കൂടുതൽ അഭികാമ്യം.
വീണ്ടുവിചാരമില്ലാതെ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി ജനകീയപ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ട വന്ന ഗതികേട് പിണറായി സർക്കാർ വിസ്മരിക്കരുത്. അതിൽ നിന്നുള്ള അനുഭവപാഠം ഉൾക്കൊണ്ട് ബഫർ സോൺ വിഷയത്തിൽ ജനപക്ഷത്ത് നിന്നുള്ള നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.ബഫർസോൺ നിർണയിക്കുമ്പോൾ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രീം കോടതി നിർദ്ദേശമുണ്ട്. ആ ആനുകൂല്യം ലഭിക്കണമെങ്കിൽ കുറ്റമറ്റതും പരാതിരഹിതവുമായ റിപ്പോർട്ടാണ് തയ്യാറാക്കേണ്ടത്. കർഷകരുടെയും സാധാരണജനങ്ങളുടെയും ആശങ്ക പരിഹരിക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ ജനകീയപ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും സുധാകരൻ പറഞ്ഞു.