
വിഴിഞ്ഞം: കോവളം വിനോദസഞ്ചാര തീരത്ത് തിരകൾക്കു മീതെ രണ്ടാം ക്ലാസുകാരിയുടെ സർഫിംഗ്. ഇന്നലെ വൈകിട്ടായിരുന്നു മറ്റ് സഞ്ചാരികൾക്ക് കൗതുകക്കാഴ്ച ഒരുക്കിയ കുരുന്നിന്റെ സർഫിംഗ് പ്രകടനം. റഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരി നദാലിയയുടെ മകൾ ഗ്ലാനയാണ് ഈ കൊച്ചു മിടുക്കി. ഗ്ലാനയും കൂട്ടുകാരിയും ഒരുമിച്ചാണ് കടലിൽ സർഫിംഗ് നടത്തിയത്.
സർഫ് ബോർഡിൽ മണിക്കൂറുകളോളം കടൽത്തിരയോട് മല്ലിട്ടു നിന്ന കൊച്ചു സുന്ദരിയെ മറ്റ് സഞ്ചാരികൾ കൗതുകത്തോടെ നോക്കിനിന്നു. തദ്ദേശീയരായ സഞ്ചാരികൾ ഉൾപ്പെടെയുളളവർ ചെറു തിരയെപ്പോലും ഭയപ്പെട്ടപ്പോൾ യാതൊരു കൂസലുമില്ലാതെയാണ് ഗ്ലാന കടലിൽ സർഫിംഗ് നടത്തിയത്. മറ്റ് വിനോദങ്ങളെക്കാൾ സർഫിംഗാണ് ഗ്ലാനയ്ക്ക് കൂടുതൽ പ്രിയം.
റഷ്യയിൽ യോഗ ടീച്ചറായ നദാലിയ കഴിഞ്ഞ 15 വർഷമായി കോവളത്ത് എത്താറുണ്ട്. ഇവരുടെ ഏക മകളാണ് ഗ്ലാന. കഴിഞ്ഞ മാസം അവസാനത്തോടെ കോവളത്തെത്തിയ ഇവർ ക്രിസ്മസ്,പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിക്കും.