
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ വിവാദങ്ങൾക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി. സദുദ്ദേശമാണ് ഉപഗ്രഹ സർവേയ്‌ക്ക് പിന്നിലുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. സർവെയിൽ എല്ലാകാര്യങ്ങളും ഉൾപ്പെടുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടതായി അറിയിച്ച മുഖ്യമന്ത്രി സർവെയിൽ കൂടുതൽ വ്യക്തത വേണമെന്നാണ് സർക്കാർ നിലപാടെന്നും ഉപഗ്രഹ സർവെ അന്തിമ രേഖയല്ലെന്നും വ്യക്തമാക്കി.
ഓരോ പ്രദേശത്തെയും പ്രത്യേകത മനസിലാക്കാനായി പ്രത്യേക വിദഗ്ദ്ധ സമിതിയെ വച്ചു. ജനവാസ കേന്ദ്രങ്ങളിൽ സാധാരണ ജീവിതം നയിക്കാൻ കഴിയണമെന്നും നേരത്തെ ഒഴിഞ്ഞുപോയ കാര്യങ്ങൾ പൂർണമായി കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ദ്ധ സമിതിയുടെ തലപ്പത്ത് ആർക്കും പരാതിയില്ലാത്ത ജസ്‌റ്റിസ് തോട്ടത്തിലിനെയാണ് വച്ചത്. കോടതി വിധിയിൽ എന്തൊക്കെ ചെയ്യണം എന്നതാലോചിക്കാൻ സർക്കാർ സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫർസോൺ വിവാദത്തിൽ ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായി ചില കാര്യങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിനുപിന്നിൽ വ്യക്തമായ ഉദ്ദേശമുണ്ട്. അവരുടെ ഉദ്ദേശമനുസരിച്ചല്ല സർക്കാർ നീങ്ങുന്നതെന്നും ജനങ്ങളുടെ താൽപര്യമനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവാസ മേഖലയിൽ സാധാരണജീവിതം നയിക്കാനാകണം. കോടതിവിധിയിൽ കേന്ദ്ര സർക്കാരിന് കഴിയുന്നത് അവരും ചെയ്യണം. പരാതികൾ രേഖപ്പെടുത്താൻ അവസരമുണ്ടെന്നും ഇതിനായി വാർഡ്തലത്തിൽ പ്രവർത്തനം നടന്നുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.