pak

കറാച്ചി : ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻ മന്ത്രി ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ഇന്ത്യയിൽ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നതിനോട് പ്രതികരിക്കുകയായിരുന്നു അവർ. 'എങ്ങനെ മറുപടി നൽകണമെന്ന് പാകിസ്ഥാന് അറിയാം. ഞങ്ങളുടെ പക്കൽ ആറ്റം ബോംബുണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവ സ്ഥിതി നിശബ്ദത പാലിക്കാനുള്ളതല്ല. വേണ്ടിവന്നാൽ പിന്നോട്ട് പോകില്ല. അടിച്ചാൽ ഞങ്ങൾ ഒതുങ്ങിയിരിക്കില്ല. അതേ തീവ്രതയിൽ തിരിച്ചടിക്കും. ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. " വാർത്താ സമ്മേളനത്തിനിടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവായ ഷാസിയ പറഞ്ഞു.

എന്നാൽ, പരാമർശം വിവാദമായതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തിരുത്തലുമായി ഷാസിയ രംഗത്തെത്തി. പാകിസ്ഥാൻ ഉത്തരവാദിത്വ ബോധമുള്ള ആണവ രാഷ്ട്രമാണെന്നും ഇന്ത്യൻ മാദ്ധ്യമങ്ങൾ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഷാസിയ പ്രതികരിച്ചു. ' ഇന്ത്യൻ മന്ത്രിയുടെ പ്രകോപനപരമായ പരാമർശങ്ങളോട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയും പ്രതികരിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളിൽ ഇന്ത്യയേക്കാൾ വളരെ കൂടുതൽ ത്യാഗങ്ങൾ പാകിസ്ഥാൻ ചെയ്തിട്ടുണ്ട്. മോദി സർക്കാർ തീവ്രവാദത്തെയും ഫാസിസത്തെയും പ്രോത്സാഹിപ്പിക്കുകയാണ് " ഷാസിയ ട്വീറ്റ് ചെയ്തു.

കഴിഞ്ഞാഴ്ച യു.എൻ രക്ഷാസമിതിയിൽ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കാശ്മീർ വിഷയം ഉന്നയിച്ചിരുന്നു. അൽ-ക്വ -ഇദ ഭീകരൻ ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും അയൽ രാജ്യത്തിന്റെ പാർലമെന്റ് ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് യു.എൻ വേദിയിൽ 'ധർമ്മോപദേശം" നടത്താനുള്ള യോഗ്യതയില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തിരിച്ചടിച്ചിരുന്നു.

ഇതിന് പിന്നാലെ 'ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ, ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്" എന്ന് മോദിയെ ലക്ഷ്യമിട്ട് ബിലാവൽ മറുപടി നൽകിയത് വിവാദമായിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും കേന്ദ്രമന്ത്രിമാരും ബിലാവലിനെതിരെ രംഗത്തെത്തുകയും ബി.ജെ.പി വ്യാപക പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തിരുന്നു.