divya

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉന്നത ഉദ്യോഗസ്ഥൻ വ്യാജ ഇന്റർവ്യു ഉൾപ്പെടെ നടത്തി പണം തട്ടിയ കേസിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി ദിവ്യ ജ്യോതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് വെഞ്ഞാറമൂട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

പലരിൽ നിന്നായി 1.5കോടി രൂപ വാങ്ങിയെന്ന് ദിവ്യ സമ്മതിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികളിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈപ്പറ്റിയിരുന്നത്. ദിവ്യയുടെ ഭർത്താവ് രാജേഷ്, ഇന്റർവ്യു നടത്തിയ ടെറ്റാനിയത്തിലെ ജനറൽ മാനേജർ (ലീഗൽ) ശശികുമാരൻ തമ്പി, ഇയാളുടെ സഹപാഠിയായ മണക്കാട് തോട്ടം കുമാരമംഗലത്ത് ബംഗ്ളാവിൽ ശ്യാംലാൽ, സുഹൃത്ത് തിരുമല വിജയമോഹിനി മില്ലിന് സമീപം താമസിക്കുന്ന പ്രേംകുമാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

കെമിസ്റ്റ് തസ്തികയിൽ സ്ഥിരം ജോലി ഉറപ്പ് നൽകി 2020ൽ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് പിരപ്പൻകോട് സ്വദേശിനിയാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞമാസം 22ന് വെഞ്ഞാറമൂട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു.

10ലക്ഷം രൂപ തട്ടിയെന്ന കോട്ടയ്ക്കകം സ്വദേശിനിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്ത വിവരം കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് വെഞ്ഞാറമൂട് പൊലീസ് അന്വേഷണം വേഗത്തിലാക്കിയത്.

കന്റോൺമെന്റ് പൊലീസ് ഒക്ടോബർ ആറിന് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായും ആരോപിച്ച് പരാതിക്കാരി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണച്ചുമതല പൂജപ്പുര എസ്.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. കന്റോൺമെന്റ് കേസിൽ ദിവ്യ ജ്യോതി മുൻകൂർ ജാമ്യം നേടിയിരുന്നു. വെഞ്ഞാറമൂട്ടിലെ കേസിൽ കാര്യക്ഷമമായ അന്വേഷണം ഉണ്ടാകില്ലെന്ന് കരുതിയ ദിവ്യ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നില്ല. അതേസമയം, ഇന്ന് കൂടുതൽ പരാതികൾ വരാൻ സാദ്ധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.