
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട മാരായമുട്ടം അപ്പൂസ് പിടിയിൽ. നെയ്യാറ്റിൻകര പെരുമ്പഴുതൂർ ആലംപൊറ്റ മടവൻകോട് റോഡരികത്തു വീട്ടിൽ അപ്പൂസ് എന്നുവിളിക്കുന്ന ബിബിൻ (21) ആണ് പിടിയിലായത്. തട്ടികൊണ്ടുപോകൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, ആയുധംകൊണ്ട് ദേഹോപദ്രവം, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് അപ്പൂസ്.
തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് ഇയാളെ നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.സി. പ്രതാപ് ചന്ദ്രൻ, സബ്ബ് ഇൻസ്‌പെക്ടർ സജീവ്, അസി. പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്ത് എസ്. നായർ, പ്രതിജാ രത്ന തുടങ്ങിയവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്.