kk

തിരുവനന്തപുരം : പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള ലഹരി ഉപയോഗം തടയുന്നതിന് കർശന നടപടിയുമായി പൊലീസ്. പുതുവത്സര ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കുമെന്ന് ഡി.ജി.പി അനിൽകാന്ത് കോട്ടയത്ത് മാദ്ധ്യമപ്രവർത്തകരോട് പറ‌ഞ്ഞു. ഇതിന്റെ ഭാഗമായി പൊലീസ് സംസ്ഥാനത്തെമ്പാടും സ്പെഷ്യൽ ഡ്രൈവ് നടത്തും.

സംസ്ഥാനത്ത് ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങളുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേസുകളിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഇപ്പോൾതന്നെ നടക്കുന്നുണ്ട്,​ ലഹരി ഉപയോഗം തടയാനായി കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്പെഷ്യൽ ഡ്രൈവുകൾ

നടക്കുന്നതായും അനിൽകാന്ത് പറഞ്ഞു.

സ്‌പെഷ്യൽ ഡ്രൈവുകൾ ഇതുവരെ വിജയകരമാണ്. ഈ വർഷത്തെ കേസുകൾ പരിശോധിക്കുമ്പോൾ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിൽ 200 ശതമാനം മുതൽ 300 ശതമാനം വരെ വർദ്ധനയുണ്ട്. ലഹരി ഉപയോഗം സംബന്ധിച്ചുള്ള ജാഗ്രതയ്ക്ക് തുല്യ പ്രാധാന്യമുണ്ട്. അതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. എസ്.പി. സി കേഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളിൽ ബോധവത്കരണ ക്യാമ്പയിൻ നടക്കുന്നുണ്ട്.പുതുവർഷ സമയത്ത് പതിവായി നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവുകൾ ഉണ്ടാകും. പട്രോളിംഗുകൾ നടക്കും. രഹസ്യ വിവരം ലഭിച്ചാൽ അതിനനുസരിച്ച് പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.