
ന്യൂഡൽഹി: ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവരുമായി സംസാരിക്കണമെങ്കിൽ ഹിന്ദി മാത്രം പഠിച്ചത് കൊണ്ട് കാര്യമില്ലെന്നും എന്നാൽ ഇംഗ്ലീഷ് പഠനത്തിലൂടെ അതിന് കഴിയുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ അൽവാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോകമെമ്പാടുമുള്ള ആളുകളോട് നിങ്ങൾക്ക് സംസാരിക്കണമെങ്കിൽ ഹിന്ദി കൊണ്ട് കഴിയില്ല. എന്നാൽ ഇംഗ്ലീഷ് കൊണ്ട് കഴിയും. പാവപ്പെട്ട കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ അമേരിക്കക്കാരുടെ ഭാഷ പഠിച്ച് അവരുമായി മത്സരിച്ച് ജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. രാജസ്ഥാനിൽ 1,700 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുറന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്"- രാഹുൽ പറഞ്ഞു.
ബി.ജെ.പി നേതാക്കൾക്ക് സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനോട് എതിർപ്പാണ്. എന്നാൽ അവരുടെയെല്ലാം മക്കൾ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്. ശരിക്കും സാധാരണക്കാരായ കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ ഇംഗ്ലീഷ് പഠിക്കുന്നതും വലിയ സ്വപ്നങ്ങൾ കാണുന്നതും വിശാല ലോകത്തേക്ക് കടക്കുന്നതുമൊക്കെ അവർക്ക് എതിർപ്പാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
 രാജസ്ഥാനിൽ 500 രൂപയ്ക്ക് പാചകവാതകം
രാജസ്ഥാനിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഏപ്രിൽ ഒന്നു മുതൽ ഉജ്ജ്വല പദ്ധതിയിലൂടെ 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. രാഹുൽഗാന്ധി എം.പിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം. അടുത്ത വർഷമാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായാണ് ജനപ്രിയ പ്രഖ്യാപനങ്ങൾ. അടുത്ത മാസം അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടാകും.