cheating-case-

കാസർകോട് : തിരുവനന്തപുരം ആനയറ സ്വദേശി എസ്. ശരണ്യയും രണ്ടാം ഭർത്താവ് പാലക്കാട് സ്വദേശി മനുവും തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയത് വിപ്രോയിലെ മാനേജരുടെ പേരിൽ. വിപ്രോയിൽ ജോലി കിട്ടിയാൽ മികച്ചതായില്ലേ എന്ന് കരുതിയാണ് പലരും ദമ്പതികൾക്ക് പണം നൽകിയത്. തട്ടിപ്പ് നടത്തിയ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ.

അഭിഷേക് എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ചെറുവത്തൂർ തിമിരി സ്വദേശിയായ സ്ത്രീയുമായി ഫെയ്സ് ബുക്ക് ഫ്രണ്ട് ആവുകയാണ് ഇവർ ആദ്യം ചെയ്തത്. സൗഹൃദം സ്ഥാപിച്ച ശേഷം കുറെ പേരെ ചേർത്ത് ഗ്രൂപ്പ് ഉണ്ടാക്കി പാട്ടുമത്സരം സംഘടിപ്പിച്ചു വിശ്വാസം പിടിച്ചു പറ്റി. പിന്നീടാണ് മകന്റെ ജോലി കാര്യം തുറുപ്പു ചീട്ട് ആക്കിയത്. ജോലി വാഗ്ദാനത്തിൽ വീണ ഇവർ പലതവണയായി നാല് ലക്ഷം അയച്ചു കൊടുത്തു. ഇന്റർവ്യുവിന് പോലും വിളിക്കാതായപ്പോൾ തിമിരി സ്വദേശിനി വിളിച്ചു വഴക്ക് കൂടി. സംശയം തോന്നിയാണ് ചീമേനി പൊലീസിൽ പരാതി നൽകിയത്. ചീമേനി എസ്.ഐ കെ. അജിത സെപ്തംബർ 10 ന് ഇവരെ വിളിച്ചു വരുത്തി. അപ്പോഴാണ് ഇവർ അഭിഷേക് അല്ല ശരണ്യയും മനുവും ആണെന്ന് തിരിച്ചറിയുന്നത്. ജാമ്യം കിട്ടുന്ന വഞ്ചന കുറ്റം ആയതിനാൽ 17 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി ഇവരെ വിട്ടയച്ചു.

പിടിച്ചത് തന്ത്രപരമായ നീക്കത്തിലൂടെ

ഈ സമയം എറണാകുളം മൂഴിക്കുളം എന്ന സ്ഥലത്താണ് ഇവരും ശരണ്യയുടെ അച്ഛനും അമ്മയും സഹോദരനും മൂന്ന് മക്കളും താമസിച്ചിരുന്നത്. പൊലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ ഇവർ സ്‌കൂളിലെ കുട്ടികളുടെ പഠനവും നിർത്തി കുടുംബസമേതം മുങ്ങുകയായിരുന്നു. ഇവരുടെ ഒരു കുട്ടി ഓട്ടീസം ബാധിച്ച കുട്ടിയാണ്. ഈ കുട്ടിയുടെ പേരിലും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

മൂഴിക്കുളം നിന്ന് മുങ്ങിയ ദമ്പതികൾ ആലുവ വെസ്റ്റ് പൊലീസ് പരിധിയിൽ ഉണ്ടെന്ന് അറിഞ്ഞു ചീമേനി പൊലീസ് അവിടെയും എത്തി. പൊലീസ് എത്തുമ്പോഴേക്കും ചെന്നൈ പോകുന്നു എന്ന് പറഞ്ഞു അവിടെ നിന്നും മുങ്ങിയിരുന്നു. മൊബൈൽ ഫോൺ ബന്ധവും കോൾ ഹിസ്റ്ററിയും മറ്റു പരിശോധിച്ചു പിന്നാലെ പോയ ചീമേനി എസ്.ഐ അജിതയുടെ തന്ത്രപരമായ അന്വേഷണത്തിലാണ് ചെന്നൈ പോയെന്ന് പറഞ്ഞ പ്രതികളെ ആലപ്പുഴയിൽ നിന്ന് കുടുക്കാൻ കഴിഞ്ഞത്.