
കൊച്ചി: ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ലഹരി കടത്തി പിടിയിലായ ശ്രീലങ്കൻ വംശജർക്ക് പാകിസ്ഥാൻ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻ ഐ എ). തിരുച്ചിറപ്പള്ളിയിൽ നിന്നു പിടിയിലായ ഒൻപതു പേരടങ്ങുന്ന സംഘത്തിലെ രണ്ടുപേർക്കാണ് പാകിസ്ഥാൻ ബന്ധം. ഇവർക്ക് ആയുധങ്ങളും ലഹരിയും കടത്തുന്ന ഹാജി സലിം നെറ്റുവർക്കുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എ കണ്ടെത്തൽ.
സംഘത്തിലെ 'ഗുണ' എന്നു വിളിക്കുന്ന ഗുണശേഖരൻ, 'പൂക്കുട്ടി' എന്നു വിളിക്കുന്ന പുഷ്പരാജ് എന്നിവർക്കാണ് പാക് ബന്ധമുള്ളത്. നേരത്തേ എൽടിടിയുമായി ബന്ധമുണ്ടായിരുന്നവരാണ് ഇരുവരും. ശ്രീലങ്കയിലെ ലഹരി ഇടപാടുകൾക്ക് നേതൃത്വം നൽകുന്നവരാണിവർ.
വിഴിഞ്ഞം തീരത്തുനിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്. സംഘവുമായി ബന്ധമുള്ളവർ താമസിച്ചിരുന്നുവെന്ന് സംശയിച്ച് ചെന്നെെ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. തിരുച്ചിറപ്പള്ളിയിൽ പ്രത്യേക ക്യാംപിൽ താമസിക്കുന്ന ഇരുപതോളം പേർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
റെയ്ഡിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് പാക് ബന്ധം വ്യക്തമായത്. ഇന്ത്യൻ മഹാസമുദ്രം വഴി ലഹരിയും ആയുധവും എത്തിച്ച് എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുകയാണ് സംഘം ലക്ഷ്യമിട്ടത്.