debt
11.17 ലക്ഷം കോടിയുടെ കിട്ടാക്കടം

ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷം വരെയുള്ള ആറ് വർഷക്കാലയളവിൽ ബാങ്കുകൾ 11.17 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന് കേന്ദ്രസർക്കാർ. ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് രേഖാമൂലമുള്ള മറുപടിയിൽ ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. നാല് വർഷം പൂർത്തിയാകുമ്പോൾ പൂർണ പ്രൊവിഷനിംഗ് നടത്തിയവ ഉൾപ്പെടെയുള്ള നിഷ്‌ക്രിയ ആസ്തികൾ (എൻ.പി.എ) എഴുതിത്തള്ളൽ വഴി ബന്ധപ്പെട്ട ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ നിന്ന് നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകൾ നികുതി ആനുകൂല്യം നേടുന്നതിനും മൂലധനം ഒപ്റ്റിമൈസ് ചെയ്യുന്നതിനുമുള്ള പതിവ് നടപടികളുടെ ഭാഗമായാണ് എൻ.പി.എകൾ എഴുതിത്തള്ളുന്നത്, റിസർവ് ബാങ്ക് മാർഗനിർദ്ദേശങ്ങൾക്കും അവരുടെ ബോർഡുകൾ അംഗീകരിച്ച നയത്തിനും അനുസരിച്ചാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം പൊതുമേഖലാ ബാങ്കുകളും ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും കഴിഞ്ഞ ആറ് സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 8,16,421 കോടി രൂപയും 11,17,883 കോടി രൂപയും എഴുതിത്തള്ളിയെന്നും അദ്ദേഹം പറഞ്ഞു.