elon-musk

ന്യൂയോർക്ക്: ട്വിറ്റർ മേധാവി സ്ഥാനത്തേയ്ക്ക് ഇലോൺ മസ്ക് പകരക്കാരനെ തിരയുന്നതായി വിവരം. ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണമോ എന്ന ചോദ്യത്തോടെ നടത്തിയ സർവേയ്ക്ക് കൂടുതൽ പേരും പ്രതികൂലമായി വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം. സർവേയ്ക്ക് പിന്നാലെ മസ്ക് സിഇഒ സ്ഥാനത്തേയ്ക്ക് പകരക്കാരനെ തേടുകയാണെന്നാണ് അന്താരാഷ്ട്ര വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ട്വിറ്ററിന്റെ ഏറ്റെടുക്കലിന് പിന്നാലെ കൂട്ടപ്പിരിച്ചുവിടൽ നടപ്പിലാക്കിയ ഇലോൺ മസ്ക് പുതിയ നയങ്ങളും സവിശേഷതകളും അവതരിപ്പിച്ച് ഒട്ടേറെ ഉപഭോക്താക്കളുടെയും അപ്രീതി ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിപ്രായ വോട്ടെടുപ്പുമായി മസ്‌ക് രംഗത്തെത്തിയത്. ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് താൻ ഒഴിയണോ എന്ന ചോദ്യമുന്നയിക്കുന്ന വോട്ടെടുപ്പിന്റെ ഫലം എന്തായാലും താനത് അംഗീകരിക്കുമെന്നും മസ്‌ക് പറഞ്ഞിരുന്നു. 'യെസ്', 'നോ' എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുള്ള ചോദ്യത്തിന് 17 മില്യണിൽപ്പരം ആളുകളാണ് പ്രതികരിച്ചിച്ചത്.

Should I step down as head of Twitter? I will abide by the results of this poll.

— Elon Musk (@elonmusk) December 18, 2022

പോളിൽ പങ്കെടുത്തവരിൽ 57.5 ശതമാനം പേരും മസ്ക് തത്‌സ്ഥാനത്ത് തുടരേണ്ട എന്ന അഭിപ്രായമാണ് അറിയിച്ചത്. 42.5 ശതമാനം വോട്ടുകൾ മാത്രമാണ് അനുകൂലമായി ലഭിച്ചത്. സർവേയുടെ ഫലത്തിന് പിന്നാലെ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റം ലഭിച്ചേക്കാമെന്ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ട്വിറ്റർ മേധാവിയ്ക്കായി അദ്ദേഹം തിരച്ചിലാരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്.

As the saying goes, be careful what you wish, as you might get it

— Elon Musk (@elonmusk) December 18, 2022