hh

ന്യൂഡൽഹി: ചൈനയിൽ പടർന്നുപിടിക്കുന്ന കൊവിഡിന് കാരണമായ വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബി.എഫ് 7 ഒമിക്രോൺ ഉപവകഭേദമാണ് മൂന്നുപേരിൽ കണ്ടെത്തിയത്. ഇതിൽ രണ്ടുപേർ ഗുജറാത്തിലും ഒരാൾ ഒഡിഷയിലുമാണ്. ഗുജറാത്തിൽ രോഗം ബാധിച്ചവരിൽ യു.എസിൽ നിന്ന് മടങ്ങിയെത്തിയ 61കാരിയും ഉൾപ്പെടുന്നു.

ഇന്ത്യയിൽ ആദ്യമായാണ് ബി.എഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്. ചൈനയെ കൂടാതെ ബ്രിട്ടൻ,​ അമേരിക്ക,​ ബെൽജിയം,​ ജർമ്മനി,​ ഫ്രാൻസ്,​ ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് ചേർന്ന യോഗത്തിൽ അറിയിച്ചിരുന്നു. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കണം. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന പുനരാരംഭിച്ചു. വിദേശത്ത് നിന്നും വരുന്നവരിലൂടെ രോഗം പടരുന്നത് തടയാനാണിത്. പുതിയകൊവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകൾ ഇൻസകോഗ് ലാബുകളിലേക്ക് അയയ്ക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.