
ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകന്റെ ഫാം ഹൗസിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്യമൃഗങ്ങളെ കർണാടക വനംവകുപ്പ് രക്ഷപ്പെടുത്തി. കോൺഗ്രസ് നേതാവ് ഷംനൂർ ശിവശങ്കരപ്പയുടെ മകൻ എസ് എസ് മല്ലികാർജുൻ കല്ലേശ്വറിന്റെ ഫാം ഹൗസിൽ നിന്നാണ് മൃഗങ്ങളെ രക്ഷപ്പെടുത്തിയത്.
10 കൃഷ്ണമൃഗങ്ങൾ, ഏഴ് പുള്ളിമാൻ, ഏഴ് കാട്ടുപന്നികൾ, മൂന്ന് മങ്കൂസുകൾ, രണ്ട് കുറുനരി എന്നിവയെ ദാവംഗരെയിലെ ആനെകൊണ്ടയിലെ റൈസ് മില്ലിന് പിന്നിലെ ഫാംഹൗസിൽ നിന്ന് കണ്ടെത്തിയതായി ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ഏതാനും മൃഗങ്ങളെ വളർത്താൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ചിലത് നിയമവിരുദ്ധമായി വളർത്തുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവിടെനിന്ന് മൃഗങ്ങളെ മറ്റിടങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.