
കൊച്ചി: വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹർജി ഹെെക്കോടതി തീർപ്പാക്കി. രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ നിന്നും ക്യാമ്പസിലേയ്ക്ക് പോകാൻ വാർഡന്റെ അനുമതി മതിയാകും. എന്നാൽ മറ്റാവശ്യങ്ങൾക്ക് ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷകർത്താക്കളുടെ അനുമതി വേണമെന്നാണ് കോടതി ഉത്തരവ്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സർക്കാർ നിലപാട് രേഖപ്പെടുത്തിയാണ് കോടതി ഹർജി തീർപ്പാക്കിയത്. ഹർജിക്കാർ പുതിയ ചിന്താഗതിയ്ക്ക് പ്രേരണയായെന്നും കോടതി അഭിനന്ദിച്ചു.
സമയ നിയന്ത്രണം സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹെെക്കോടതി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. വിഷയത്തിൽ ആരോഗ്യ സർവകലാശാല സമർപ്പിച്ച സത്യവാങ്മൂലത്തിലെ പല പരാമർശങ്ങളും വിവാദമായിരുന്നു.
18 വയസിൽ വിദ്യാർത്ഥികൾ സമ്പൂർണ്ണ സ്വാതന്ത്ര്യം തേടുന്നത് സമൂഹത്തിന് ഗുണകരമല്ലെന്നും 25 വയസിലാണ് വിദ്യാർത്ഥികളുടെ മാനസിക വികാസം പൂർത്തിയാകുകയെന്നുമാണ് ആരോഗ്യ സർവകലാശാല കോടതിയെ അറിയിച്ചത്.