
തിരുവനന്തപുരം: സംസ്ഥാനത്ത് കസ്റ്റഡി മർദ്ദനങ്ങളിൽ കുറവ് വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള നടപടി ഇനിയുണ്ടായാൽ സിബിഐ അന്വേഷിക്കുമെന്ന് അദ്ദേഹം കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുന്നതിനിടയിൽ പറഞ്ഞു.
സേനയിൽ ക്രിമിനലുകൾ വേണ്ടെന്നും വൈകൃതങ്ങൾ കാണിക്കുന്ന ഉദ്യോഗസ്ഥരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു തരത്തിലുമുള്ള ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുൻപ് വയോധികരോട് പോലും പൊലീസ് നിന്ദ്യമായാണ് പെരുമാറിയിരുന്നതെന്നും അക്കാലത്ത് പൊലീസ് സ്റ്റേഷൻ ഭയക്കപ്പെടേണ്ട സ്ഥലമായിരുന്നു എന്നും പറഞ്ഞ മുഖ്യമന്ത്രി എന്നാലിപ്പോൾ മാറ്റങ്ങളുണ്ടായതായും ചൂണ്ടിക്കാട്ടി. നിലവിൽ കേരള പൊലീസ് ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയും വിധമായി മാറി. എം ടെക് ബിരുദധാരികളടക്കമുള്ള പ്രൊഫഷണലുകൾ ഇന്ന് സേനയിൽ ചേരുന്നു. ക്രമസമാധാന പാലനത്തിൽ കേരള പൊലീസ് മാതൃകാപരമാണ് അദ്ദേഹം തുടർന്നു.
സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സേന സുസജ്ജമാണ്. പലപ്പോഴും പൊലീസിനെ പ്രകോപിപ്പിച്ച് ഇടപെടാനുള്ള സാഹചര്യങ്ങളുണ്ടാകുമ്പോഴും അനിതരസാധാരണമായ് സംയമനമാണ് സേന കാഴ്ചവെയ്ക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.