
ന്യൂഡൽഹി: ചൈനയിലും അമേരിക്കയിലുമടക്കം കണ്ടെത്തിയ കൊവിഡ് ഒമിക്രോൺ പുതിയ വകഭേദം രാജ്യത്തും സ്ഥിരീകരിച്ചതോടെ വിമാനത്താവളങ്ങളിൽ കർശന പരിശോധന ആരംഭിക്കാൻ കേന്ദ്ര നിർദ്ദേശം.
കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യോമയാന മന്ത്രാലയത്തിന് നൽകിയ നിർദ്ദേശത്തിൽ ഒരു വിമാനത്തിലെ രണ്ട് ശതമാനം യാത്രക്കാർ കൊവിഡ് പരിശോധന നടത്തിയിരിക്കണം എന്നുണ്ട്. ഇത് ഏതെല്ലാം യാത്രക്കാർ വേണമെന്ന് അതാത് വിമാന കമ്പനിയാണ് തീരുമാനിക്കേണ്ടത്.യാത്രക്കാരുടെ സാമ്പിൾ ശേഖരിച്ച ശേഷം മാത്രമേ വിമാനത്താവളം വിടാൻ അനുവദിക്കാവൂ. വ്യോമയാന സെക്രട്ടറി രാജീവ് ബൻസലിന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നൽകിയ കത്തിലാണ് ഇക്കാര്യമുളളത്.
രോഗം സ്ഥിരീകരിച്ച സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് നിർബന്ധമായും അയക്കണം. കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്നും ആരും ജാഗ്രത കൈവിടരുതെന്നും മാസ്‌ക് ധരിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് ആവശ്യപ്പെട്ടിരുന്നു.
ആശുപത്രികൾ വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്താനും വാക്‌സിനെടുക്കാത്തവരും ആരോഗ്യ പ്രശ്‌നമുളളവരും വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. നിലവിൽ കൊവിഡ് ശക്തമായ ചൈനയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെയോ രോഗം ബാധിച്ച് മരിച്ചവരുടെയോ കൃത്യമായ കണക്ക് ലോകാരോഗ്യ സംഘടനയ്‌ക്ക് പോലും ലഭ്യമായിട്ടില്ല. അതേസമയം ചൈനയ്‌ക്ക് ആവശ്യമായ പനിയടക്കമുളള രോഗങ്ങൾക്കുളള മരുന്നുകൾ കയറ്റുമതി ചെയ്യാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു.