jayarajan

കണ്ണൂർ: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സി പി എം നേതാവ് പി ജയരാജൻ. സി പി എം സംസ്ഥാന സമിതിയിലാണ് പി ജയരാജൻ ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിന്റെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.

ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി ജയരാജൻ സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇ പി ജയരാജന്റെ ഭാര്യയും മകനുമാണ് റിസോർട്ടിന്റെ ഡയറക്ടർമാർ. ആരോപണം എഴുതി നൽകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദേശിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും പി ജയരാജൻ പറഞ്ഞു.

റിസോർട്ടുമായി ബന്ധപ്പെട്ട വലിയ രീതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയൂര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചതെന്നുമാണ് പി ജയരാജന്റെ ആരോപണം. കണ്ണൂരിലെ വെള്ളിക്കീലിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.