
തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ കൊല്ലത്തും കോഴിക്കോടും ഉണ്ടായ രണ്ട് വാഹനാപകടങ്ങളിൽ നാലുപേർ മരിച്ചു.
പുലർച്ചെ നാലുമണിയാേടെ കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. കുണ്ടറ നാന്തിരിക്കൽ സ്വദേശി ജോബിൻ ഡിക്രൂസ് (25),പേരയം മുളവന സ്വദേശി ആഗ്നൽ സ്‌ഫീഫൻ (25) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വരികയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. കോഴിക്കോട് - കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെ ഇവർ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് പോവുകയായിരുന്നു യുവാക്കൾ.