police

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് വിദേശ വനിത പീഡനത്തിനിരയായെന്ന പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. വിമാനത്താവളത്തിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറിയ കൊറിയൻ സ്വദേശിയായ യുവതി, മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം പങ്കുവച്ചത്.

ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ടൂറിസ്റ്റ് വിസയിലാണ് യുവതി കോഴിക്കോടെത്തിയത്. നാട്ടിലേക്ക് തിരിച്ചുപൊകാനായി വെള്ളിയാഴ്ച കരിപ്പൂർ വിമാനത്താവളത്തിലെത്തി. എന്നാൽ കൈയിൽ ടിക്കറ്റില്ലാത്തതിനാൽ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസിന് കൈമാറി. ഇതിനുപിന്നാലെ വൈദ്യപരിശോധനയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരിശോധനയിൽ പീഡനം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് കേസെടുത്തത്. ദ്വിഭാഷിയുടെ സഹായത്തോടൊണ് യുവതിയുമായി സംസാരിച്ചത്. ആര് പീഡിപ്പിച്ചുവെന്ന് വ്യക്തമല്ല. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പരാതിക്കാരി ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി കോഴിക്കോട്ടെ രണ്ട് ഹോട്ടലുകളിലാണ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തി.