
ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ 27ന് രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ഡ്രിൽ നടത്തണം. കൊവിഡ് നേരിടാൻ ആരോഗ്യകേന്ദ്രങ്ങളെ സജ്ജമാക്കുകയാണ് ലക്ഷ്യം. കളക്ടറുടെ മേൽനോട്ടത്തിലായിരിക്കണം മോക്ഡ്രിൽ നടത്തേണ്ടതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.
സംസ്ഥാനങ്ങളിലെ ഐസൊലേഷൻ വാർഡുകൾ, ഐ.സി.യു, വെന്റിലേറ്റർ തുടങ്ങിയവയുടെ ലഭ്യതയും പരിശോധിക്കും. കൊവിഡ് സാഹചര്യം നേരിടാൻ ആവശ്യമായ ആരോഗ്യപ്രവർത്തകർ, പരിശോധനാ കേന്ദ്രം, പി.പി.ഇ കിറ്റ്, മാസ്‌ക്, മരുന്ന്, തുടങ്ങിയവയുടെ ഉറപ്പാക്കലും ലക്ഷ്യമിടുന്നുണ്ട്.