pocso

ഇടുക്കി: ഇടുക്കിയിൽ പതിമൂന്ന് കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 19 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ചെമ്പകപ്പാറ സ്വദേശിയായ കുട്ടിയുടെ അമ്മ രാത്രിയിൽ കുളിക്കാൻ കയറിയ സമയങ്ങളിലായിരുന്നു പ്രതി കുട്ടിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തി വന്നത്. രണ്ട് ദിവസങ്ങളിലായി രണ്ട് തവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചു. മുരിക്കാശ്ശേരി പൊലീസ് സ്‌റ്റേഷന്റെ പരിധിയിൽ നടന്ന സംഭവത്തിൽ വിവിധ വകുപ്പുകളിലായി 19 വർഷത്തെ ശിക്ഷയാണ് പ്രതിയ്ക്ക് തടവ് വിധിച്ചത്. എന്നാൽ ഏറ്റവും ഉയർന്ന ശിക്ഷയായ 5 വർഷം പ്രതി അനുഭവിച്ചാൽ മതി.

ഇരയുടെ പുനരധിവാസത്തിനായി 25,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദ്ദേശിച്ചു. മുരിക്കാശ്ശേരി പൊലീസ് കുറ്റപത്രം നൽകിയ കേസിൽ ആറ് മാസത്തിനുള്ളിലാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വർഗീസാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.