
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ മോക്ഡ്രിലിന് മേൽനോട്ടം വഹിക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ നിർദേശിച്ചു. ഓക്‌സിജൻ പ്ലാൻറ്, വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
ഐഎംഎ അംഗങ്ങളുമായി മന്ത്രി ഇന്നലെ ചർച്ച നടത്തി. കൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ തടയുന്നതിൽ മുൻകൈയെടുക്കണമെന്ന് ഡോക്‌ടർമാരോട് മാണ്ഡവ്യ നിർദേശിച്ചു. കൊവിഡ് മുന്നണി പോരാളികളുടെ സഹകരണം തുടരണമെന്നും ഐഎംഎ അംഗങ്ങളുമായി നടത്തിയ യോഗത്തിൽ മന്ത്രി പറഞ്ഞു. മാസ്‌കും, സാമൂഹിക അകലവും ഉൾപ്പടെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഐഎംഎ ആവശ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.ബിഹാറിലെ ഗയ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിലെത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടൻ, മ്യാൻമാർ, തായ്‌ലൻഡ് , മലേഷ്യ, ദുബായ് എന്നിവിടങ്ങളിൽ നിന്നുമെത്തിയവർക്കാണ് രോഗം. ഇവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.