elephant

പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാന ഭീതി. രാത്രി പത്ത് മണിയോടെയാണ് പിടി 7 എന്ന കൊലയാളി കാട്ടാന മായാപുരത്തെ ജനവാസമേഖലയിലിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ പ്രദേശത്ത് നിന്നും തുരത്തിയിട്ടുണ്ട്. ആളെകൊല്ലിയായ കാട്ടാനയെ മയക്കുവെടി വെച്ച് പിടിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും നടപടി വൈകുന്നതായാണ് പ്രദേശവാസികളുടെ ആക്ഷേപം.

ആളെകൊല്ലിയായ പിടി 7 കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിലെത്തിച്ച് മെരുക്കിയെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായി മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിൽ കൂട് നിർമിച്ച് വരികയാണ്. വയനാട്ടിൽ നിന്നുള്ള വിദഗ്ദ സംഘത്തെ വരുത്തിയാണ് പിടി 7-നെ മയക്കു വെടിവെച്ച് പിടികൂടാനൊരുങ്ങുന്നത്. അതിന് ശേഷം ചട്ടം പഠിപ്പിക്കാനായി മുത്തങ്ങയിലെ ആനപന്തിയിലെത്തിക്കും. അവിടെയൊരുങ്ങുന്ന നാല് അടിയോളം വണ്ണമുള്ള 24 മരത്തൂണുകൾ ഉപയോഗിച്ച് നിർമിച്ച 18 അടി ഉയരമുള്ള കൂട്ടിലായിരിക്കും മെരുങ്ങുന്നത് വരെയുള്ള ആനയുടെ ജീവിതം.

ഈ കൂട്ടിൽ നിന്ന് പുറത്തു വരുന്നതോടെ പിടി 7 വഴക്കമുള്ള കുങ്കി ആനയാക്കി മാറിയിരിക്കും. അതിന് ശേഷം പിടി 7 എന്ന പേരിന് പകരം മറ്റൊരു പേരും കൂടി ആനയ്ക്ക് നൽകും. ഇതിനായി മുത്തങ്ങ ആനപന്തിയിലെ വടക്കനാട് കൊമ്പനും കല്ലൂർ കൊമ്പനും പാലക്കാടെത്തും. നിലവിൽ 11 കുങ്കിയാനകളാണ് മുത്തങ്ങയിലുള്ളത്.