
കണ്ണൂർ കപ്പക്കടവിൽ പി ജയരാജനെ പിന്തുണച്ചു കൊണ്ട് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഫ്ളക്സിൽ തനിക്ക് പങ്കില്ലെന്ന് പി ജയരാജൻ. തന്റെ ഫോട്ടോയുള്ള ഫ്ളക്സ് ഉയർന്നതായി മാദ്ധ്യമ വാർത്തയുണ്ടെന്നും, ഇത് പാർട്ടിയിൽ ഭിന്നിപ്പുണ്ടെന്ന് വരുത്താനുള്ള വലതുപക്ഷത്തിന്റെ നീക്കമാണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പി ജയരാജൻ ആരോപിക്കുന്നത്. ' പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും.' എന്നാണ് ഫ്ളക്സ് ഉയർന്ന സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ആര് വച്ചതായാലും ഫ്ളക്സ് ബോർഡ് നീക്കം ചെയ്യാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മുൻപും വ്യക്തി പൂജയുടെ പേരിൽ പാർട്ടിയിൽ നിന്നും എതിരാളികളുടെ എതിർപ്പ് നേരിട്ട നേതാവാണ് പി ജയരാജൻ. ഇപ്പോഴത്തെ പ്രസ്താവനയോടെ ഇനിയും ഇതേ രീതിയിൽ തനിക്കെതിരെയുള്ള പടയൊരുക്കം മുളയിലേ അദ്ദേഹം തടഞ്ഞിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത !
പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും.സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്.അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം.
ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്..