
മോസ്‌കോ : യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളിലേക്ക് റഷ്യ എണ്ണ വിതരണം നിർത്തി വയ്ക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഒപ്പുവച്ചു. റഷ്യൻ എണ്ണയുടെ വില പരിധി നിശ്ചയിച്ച യൂറോപ്യൻ യൂണിയനുള്ള മറുപടിയായിട്ടാണ് റഷ്യയുടെ പുതിയ നീക്കം. 2023 ഫെബ്രുവരി ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ഈ വർഷം ജൂലായ് ഒന്നുവരെയാണ് ഇത് ബാധകമാവുക. അതേസമയം പ്രത്യേക സാഹചര്യങ്ങളിൽ നിരോധനത്തിൽ ഇളവ് നൽകുന്നതിനും പുട്ടിന് അധികാരമുണ്ട്.
തങ്ങളുടെ എണ്ണയ്ക്ക് വില പരിധി ഏർപ്പെടുത്തുന്ന ഒരു രാജ്യത്തിനും എണ്ണ വിൽക്കില്ലെന്ന് അടുത്തിടെ പുട്ടിൻ സൂചിപ്പിച്ചിരുന്നു. യുക്രെയിന് മേൽ റഷ്യയുടെ അധിനിവേശം തുടരുന്നതിനെ തുടർന്നാണ് ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഓസ്‌ട്രേലിയയും റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ക്രൂഡ് ഓയിലിന് ബാരലിന് 60 ഡോളർ വില നിശ്ചയിച്ചത്. എന്നാൽ ഇത് തങ്ങളുടെ പരമാധികാരത്തിന് മുകളിലുള്ള കൈ കടത്തലായിട്ടാണ് റഷ്യ കണ്ടത്.
യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ വിതരണം നിർത്തുമെന്ന പുട്ടിന്റെ തീരുമാനം അന്താരാഷ്ട്ര വിപണിയിൽ വീണ്ടും വിലക്കയറ്റത്തിന് കാരണമായേക്കും. എന്നാൽ ഇന്ത്യ, ചൈന തുടങ്ങിയ വമ്പൻ എണ്ണ ഉപഭോഗ രാജ്യങ്ങളിൽ നിർബാധം എണ്ണ വിതരണം ചെയ്യുന്നതിനാൽ റഷ്യയ്ക്ക് ഉത്പാദനത്തിൽ ഇടിവ് ഉണ്ടായേക്കില്ല. അതേസമയം ഏഷ്യൻ രാജ്യങ്ങൾക്ക് വിലക്കുറവിൽ റഷ്യൻ എണ്ണ ലഭിക്കുകയും ചെയ്യും. ഇന്ത്യയ്ക്ക് ഈ ഇടപാടുകളിലൂടെ വലിയ നേട്ടമാണ് കൈവരുന്നത്. വിലകുറച്ച് ലഭിക്കുന്ന റഷ്യൻ ക്രൂഡ് ശുദ്ധീകരിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കടക്കം ഇന്ത്യ കയറ്റി അയക്കുന്നുമുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യ ഏറ്റവും കൂടുതൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്നുമാണ്.