kangana-ranaut

ന്യൂഡൽഹി: നടി തുനിഷ ശർമ്മയുടെ മരണം കൊലപാതകമാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്. തുനിഷ ശർമ്മയ്ക്ക് ഒറ്റയ്ക്ക് ജീവിതം അവസാനിപ്പിക്കാൻ കഴിയില്ലെന്നും അതൊരു കൊലപാതകമാണെന്നും കങ്കണ വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ ആരോപണം നടത്തിയത്.

പ്രണയനഷ്ടം, വിവാഹം, ബന്ധം അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളെയടക്കം എല്ലാത്തിനെയും നേരിടാൻ ഒരു സ്ത്രീയ്ക്ക് കഴിയും എന്ന് കങ്കണ എഴുതി. എന്നാൽ തന്റെ പ്രണയകഥയിൽ ഒരിക്കലും പ്രണയം ഉണ്ടായിരുന്നില്ലെന്ന വസ്തുത അവൾക്ക് ഒരിക്കലും കെെകാര്യം ചെയ്യാൻ കഴിയില്ലെന്ന് കങ്കണ വീശദീകരിച്ചു. ജീവിതം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് അവൾ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്ന് അറിയുക. അതൊരു കൊലപാതകമാണെന്നും കങ്കണ പറഞ്ഞു.

നമ്മള്‍ പെണ്‍മക്കളുടെ കാര്യത്തില്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വമില്ലാത്ത നാട് നശിക്കപ്പെടേണ്ടതാണ്. ഉഭയസമ്മത പ്രകാരമല്ലാത്ത പോളിഗമിക്കെതിരെ നിയമനിര്‍മാണം നടത്തണമെന്നും സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തുന്നവര്‍ക്കെതിരെയും അവരെ വെട്ടിനുറുക്കുന്നവര്‍ക്കെതിരെയും വധശിക്ഷ വിധിക്കണമെന്നും ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെടുന്നതായും കങ്കണ കുറിച്ചു.

kangana-ranaut

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസെെയിൽ ഷൂട്ടിങ്ങിനിടെയാണ് തുനിഷ ശർമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് സഹതാരവും മുൻകാമുകനുമായ ഷീസാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആലിബാബ ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയിൽ ഷെഹ്സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു തുനിഷ. ഭാരത് കാ വീർപുത്ര മഹാറാണ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ രംഗത്തെത്തുന്നത്. ഒട്ടേറെ സിനിമകളിലും തുനിഷ ശർമ്മ അഭിനയിച്ചിട്ടുണ്ട്. ഫിത്തൂർ,​ ബാർ ബാർ ദേഖോ തുടങ്ങിയ ചിത്രങ്ങളിൽ കത്രിന കൈഫിന്റെ സഹോദരിയുടെ വേഷത്തിലും നടി എത്തി. ചക്രവർത്തി അശോക സമ്രാട്ട്,​ ഗബ്ബാർ പൂഞ്ച്‌വാല,​ ഷെർ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗ്,​ ഇന്റർനെറ്റ് വാലാ ലവ്. സുബ്‌ഹാൻ അല്ലാ തുടങ്ങിയവയാണ് തുനിഷ അഭിനയിച്ച ശ്രദ്ധേയമായ പരമ്പരകൾ