malikapuram

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന 'മാളികപ്പുറം' എന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ഈ അവസരത്തിൽ ചിത്രത്തെക്കുറിച്ചുള്ള തന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

തനിക്ക് ഇത് വെറുമൊരു സിനിമയായിരുന്നില്ല അതിന്റെ കാരണമെന്തെന്ന് പറയാൻ കഴിയില്ലെന്നും ആ കാരണം പ്രേക്ഷകർ തന്നെ കണ്ടെത്തുമെന്നും അദ്ദേഹം കുറിച്ചു. അയ്യപ്പസ്വാമിയുടെ ഭക്തർ ഓരോരുത്തർക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് താൻ ഗ്യാരന്റി തരന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പക്കലുണ്ടായിരുന്ന റിസോഴ്സുകൾ ഉപയോഗിച്ച് ഏറ്റവും മികച്ചത് കൊണ്ടുവരാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും ഉണ്ണി കുറിച്ചു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നമസ്കാരം,

മാളികപ്പുറം നാളെ തിയേറ്ററുകളിലെത്തുന്ന കാര്യം ഏവരും അറിഞ്ഞിരിക്കുമല്ലോ. ചിത്രം റിലീസിനോടടുക്കുമ്പോൾ, എന്റെ ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് മറച്ചുപിടിക്കുന്നില്ല. ചിത്രം നിങ്ങൾക്കരികിലേക്കെത്താൻ ഇനി അധികനേരമില്ല. ഒരു കാര്യം നേരിട്ട് പറയാം. എനിക്കിത് വെറുമൊരു സിനിമയായിരുന്നില്ല. അതിന്റെ കാരണമെന്തെന്ന് പറയാനുമാവില്ല. അക്കാരണം പിന്നീടെപ്പോഴെങ്കിലും നിങ്ങൾ തന്നെ കണ്ടെത്തുമായിരിക്കും. അതൊരു വിഷയമല്ല.

ഈ ചിത്രത്തിനായി നിയോഗിക്കപ്പെട്ടതിൽ ഞാൻ അത്യന്തം വിനയാന്വിതനാണ്. ഈ വാക്കുകൾ കുറിക്കുമ്പോൾ ഞാൻ ആകാംക്ഷയുടെ പരകോടിയിലെത്തിയിരിക്കുന്നു.

ഈ സ്വപ്നസാക്ഷാത്കാരത്തിനു വഴിയൊരുക്കിയ നിർമാതാക്കളായ ആന്റോ ചേട്ടനോടും വേണു ചേട്ടനോടും എന്റെ സഹപ്രവർത്തകരോടും ഞാൻ നന്ദി അറിയിക്കുന്നു. ഈ സ്വപ്നത്തിനു കൂട്ടായതിന് നന്ദി. എന്നെപ്പോലെ തന്നെ പലർക്കും ഇതേ ആകാംക്ഷ ഉണ്ടെന്നറിയാം. അതിനും ഞാൻ കടപ്പെട്ടിരിക്കുന്നു. പക്ഷെ നിങ്ങൾ എത്രത്തോളം പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു എന്നെനിക്കറിയില്ല.

ഒരു കാര്യത്തിൽ ഉറപ്പ് പറയാം. മനോഹരമായ ഒരു ചിത്രമാകുമിത്. സിനിമയുടെ ഭാഗമായ കുട്ടികളുടെ പ്രകടനം അഭിനന്ദനീയമാണ്. അയ്യപ്പസ്വാമിയുടെ ഭക്തർ ഓരോരുത്തർക്കും രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്ന് ഞാൻ ഗ്യാരന്റി. ഞങ്ങൾക്കൊപ്പവും, ഞങ്ങൾക്കുള്ളിലും കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തിനുള്ള ആദരമാണ് ഈ ചിത്രം.

എന്റെ പക്കലുണ്ടായിരുന്ന റിസോഴ്സുകൾ ഉപയോഗിച്ച് ഏറ്റവും മികച്ചത് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സൂപ്പർഹീറോ വരികയായി. സ്വാമി ശരണം, അയ്യപ്പ ശരണം

നവാഗതനായ വിഷ്‌ണു ശശിശങ്കർ സംവിധാനം ചെയ്‌ത 'മാളികപ്പുറം' നിർമ്മിച്ചത് ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയയും വേണു കുന്നപ്പള‌ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ്. അഭിലാഷ് പിള‌ളയുടേതാണ് തിരക്കഥ.ദേവനന്ദ, ശ്രീപഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒപ്പം സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ പന്തളം കൊട്ടാരം അംഗങ്ങൾ സന്ദർശിച്ചത് മുൻപ് വാർത്തയായിരുന്നു