
തിരുവനന്തപുരം : കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീം എന്ന പരസ്യ പ്രഖ്യാപനമാണ് എ.കെ. ആന്റണി നടത്തിയത് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കണം എന്നാണ് ആന്റണി പറഞ്ഞത്. അത് കോൺഗ്രസ് പണ്ടേ സ്വീകരിക്കുന്ന സമീപനമാണ്. മൃദു ഹിന്ദുത്വം കൊണ്ട് ബി.ജെ.പിയെ പ്രതിരോധിക്കാനാവില്ല, എന്നാൽ കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നതും അതാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയിലേക്ക് ആളെ എത്തിക്കുന്ന പാലമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ചന്ദനക്കുറി തൊടുന്നവരല്ല മൃദു ഹിന്ദുത്വത്തിന്റെ ആളുകൾ. അവർ വിശ്വാസികളാണ്. വിശ്വാസികൾ വർഗീയവാദികളല്ല, വർഗീയവാദികൾക്ക് വിശ്വാസവുമില്ല. അവർ വിശ്വാസത്തെ ഉപകരണമാക്കുകയാണ് ചെയ്യുന്നത്. ചന്ദനക്കുറി തൊടുന്നവർ വിശ്വാസികളാണ്. വിശ്വാസികൾക്ക് അവരുടെ വിശ്വാസം അനുസരിച്ച് പ്രവർത്തിക്കാൻ അവകാശമുണ്ടെന്നാണ് സി.പി.എം നിലപാട്. അവരെയെല്ലാം വർഗീയവാദികളായി ചിത്രീകരിക്കാൻ പാടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു