nellu-marunu

തിരുവനന്തപുരം: ഇസ്രായേൽ കൃഷി മാതൃകകൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി കൃഷി വകുപ്പ് സംസ്ഥാനത്തെ കർഷകർക്കായി ഒരുക്കിയിട്ടുള്ള പഠനയാത്രയ്ക്ക് അപേക്ഷിക്കുവാനുള്ള തീയതി ജനുവരി 12 വരെ നീട്ടിയതായി കൃഷി ഡയറക്ടർ അറിയിച്ചു.
കാർഷിക മേഖലയിൽ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുക എന്നത് കർഷക സമൂഹം ആകാംക്ഷയോടെ നോക്കിക്കാണുന്ന വിഷയമാണ്, മാത്രമല്ല ഇത് കാലഘട്ടത്തിന്റെ കൂടി ആവശ്യകതയാണ്. ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് മുൻനിരയിൽ നിൽക്കുന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് ഇസ്രായേൽ. വാട്ടർ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ,ഹൈടെക് കൃഷി രീതികൾ, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേൽ സാങ്കേതികവിദ്യകൾ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകൾ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള സുവർണ്ണ അവസരമാണ് കൃഷിവകുപ്പ് സംസ്ഥാനത്തെ കർഷകർക്കായി സജ്ജീകരിച്ചിരിക്കുന്നത് .

ഇസ്രായേലിയൻ സാങ്കേതിക വിദ്യകൾ മനസ്സിലാക്കി അതു ഇവിടത്തെ കൃഷിയിടങ്ങളിൽ പ്രായോഗികമാക്കുന്നതിന് താല്പര്യമുള്ള കർഷകരെ തെരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയക്കുന്നതിനാണ് കൃഷിവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. താല്പര്യമുള്ള കർഷകർ ജനുവരി 12ന് മുൻപായി കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ (www.aimsnew.kerala.gov.in )മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. പരമാവധി 20 കർഷകർക്കായിരിക്കും അവസരം ലഭിക്കുക. 10 വർഷത്തിനു മുകളിൽ കൃഷി പരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിഭൂമിയുമുള്ള 50 വയസ്സിന് താഴെയുള്ള ഇന്നവേറ്റീവ് കർഷകരെ ആയിരിക്കും പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുക. മറ്റു മുൻഗണന മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.