ramesh-chennithala

ന്യൂഡൽഹി: എ.കെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമർശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ആന്റണി പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നും, ഇന്ത്യയിൽ ഒട്ടാകെയുള്ള സാഹചര്യം വിലയിരുത്തിയാണ് ആന്റണി അങ്ങനെ പരാമർശിച്ചതെന്ന് ചെന്നിത്തല വിശദീകരിച്ചു. ഡൽഹിയിലെത്തിയ ചെന്നിത്തല മാദ്ധ്യമപ്രവർത്തരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു.

എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബി.ജെ.പിയും സിപിഎമ്മും ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിർത്തത്', ചെന്നിത്തല പറഞ്ഞു. ഡൽഹിയിൽ ചില പരിപാടികൾ ഉള്ളതുകൊണ്ടാണ് യു.ഡി.എഫ്. യോഗത്തിൽ പങ്കെടുക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിന്റെ 138ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യവെയായിരുന്നു എ.കെ. ആന്റണിയുടെ വിവാദ പരാമർശം. 'മുസ്ലിമിനും ക്രിസ്‌ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽപോയാൽ, നെറ്റിയിൽ തിലകംചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കുകയുള്ളൂ'', എന്നായിരുന്നു ആന്റണിയുടെ പരാമർശം.