
ശിവഗിരി തീർത്ഥാടനം ഭാരതത്തിൽ വിശിഷ്യാ കേരളത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾക്ക് അതീതമാണ്. ഗുരുദേവൻ ഉപദേശിച്ച എട്ടു വിഷയങ്ങൾ അധികരിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ ഉൾക്കൊണ്ട് ഏറെ മുന്നേറാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. ലോകത്ത് ഇന്നുകാണുന്ന അസമത്വവും അരാജകത്വവും വർണവിവേചനവും തുടങ്ങി മറ്റ് എല്ലാത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കും പരിഹാരം കാണാൻ ശ്രീനാരായണ ദർശനങ്ങൾക്ക് കഴിയും. അതുകൊണ്ട് ഗുരുദേവമന്ത്രം ലോകമെമ്പാടും പ്രകാശം ചൊരിയാനുള്ള അവസ്ഥ സംജാതമാക്കണം. അതിന് പ്രസംഗങ്ങളും പ്രഭാഷണങ്ങളും പഠനസാദ്ധ്യതകളും മാത്രം പോരാ എന്നു തിരിച്ചറിയാൻ നമുക്ക് കഴിയണം.
ലോകരാഷ്ട്രങ്ങൾ ഗുരുദേവ ദർശനത്തിലേക്ക് ആകൃഷ്ടരാകാനുള്ള
സാദ്ധ്യത ആദർശനങ്ങളുടെ പ്രഭവസ്ഥാനമായ ശിവഗിരി മഠം തന്നെ. അവിടം കേന്ദ്രീകരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്താൽ ഒരു രാജ്യത്തുനിന്നും മറ്റു രാജ്യത്തേക്കു മഹിതമായ ഗുരുദർശനം സഞ്ചരിച്ചുകൊള്ളും.
ഭാരതത്തിന്റെ വരുംകാല യാത്ര ശ്രീനാരായണ ഗുരുദേവന്റെ ദർശനത്തിലൂടെയാണെന്ന് ഇന്ത്യയുടെ മുൻ പ്രഥമപൗരൻ രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചത് നമുക്കറിയാം . 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാ രാജ്യമാകണം ഇന്ത്യയെന്നു മഹാഗുരുവിന്റെ അരുവിപ്പുറം സന്ദേശം ഉരുവിട്ടുകൊണ്ടായിരുന്നു പാർലമെന്റിൽ ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത് .
പ്രത്യയശാസ്ത്രങ്ങൾ എന്തൊക്കെയുണ്ടായാലും ഏതെല്ലാം രാഷ്ട്രീയ പാർട്ടികളിലൂടെ അവയൊക്കെ ഉയർത്തിക്കാട്ടാനായാലും മനുഷ്യനു ഗുരുദേവ ദർശനത്തിനു തുല്യം ചാർത്താൻ മറ്റൊന്നില്ല. നയപ്രഖ്യാപനങ്ങൾ ഒട്ടേറെ കേട്ടു കഴിഞ്ഞ നമ്മുടെ പാർലമെന്റിൽ ഇതുവരെ കേട്ടു തഴമ്പിച്ച പ്രഖ്യാപനങ്ങളെക്കാൾ മഹത്തരമായ ഈ പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നു.
കാലാകാലങ്ങളായി ശിവഗിരിമഠവും മറ്റു സംഘടനകളും ആവശ്യപ്പെട്ടുപോന്ന കാര്യങ്ങളൊന്നും ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടി മാത്രമായിരുന്നില്ല. മനുഷ്യ കുലത്തിനാകെ നന്മ പ്രദാനം ചെയ്യുന്നതരം ആവശ്യങ്ങളായിരുന്നു ജാതിയും ജാതിജന്യമായ ചിന്തകളുമായിരുന്നു ഭരണവർഗത്തെപ്പോലും പലപ്പോഴും
സ്വാധീനിച്ചിട്ടുള്ളത്. അപ്പോൾ പൊതുവായ പ്രശ്നങ്ങളെ ഒന്നാകെ സമീപിക്കേണ്ടവർക്കു മുന്നിൽ വന്നുചേരുന്നത് പലപ്പോഴും ജാത്യാധിഷ്ഠിത കാര്യങ്ങളാകാം. ഭരണവർഗം പ്രീണിപ്പിക്കൽ നയത്തിന്റെ പേരിൽ ജാതി മത
സമുദായിക ശക്തികൾക്കു മുന്നിൽ അവരുടെ താത്‌പര്യ സംരക്ഷകരായി നിലകൊണ്ടുപോന്നു. ശ്രീനാരായണ ദർശനം ഏതെങ്കിലും ഒരു പ്രത്യേക ജാതിമത വർഗത്തിന്റെ മാത്രം താത്‌പര്യങ്ങളോടു വിധേയത്വം കാട്ടുന്നതല്ലെന്നു കണ്ടറിയാൻ ഇന്ത്യാ മഹാരാജ്യത്തിനു കഴിഞ്ഞതാകട്ടെ ഈ അടുത്ത കാലത്ത് മാത്രം.
ഗുരുദേവനിലേക്കും ഗുരുദേവ ദർശനത്തിലേക്കും ആഴത്തിൽ കടന്നുചെല്ലാൻ ഭരണകർത്താക്കൾക്ക് പലർക്കും കഴിഞ്ഞിരുന്നില്ല. ഒരു രാഷ്ട്രത്തിന്റെ ഭരണപരമായ കാഴ്ചപ്പാടുകളും നടത്തിപ്പുരീതികളും ജനങ്ങളെ ഒന്നായി കണ്ടുകൊണ്ടുള്ളതാകണം. അതിനു പറ്റാതെ വരുമ്പോഴാണ് ജാതിമത വർഗചിന്തകളിലൂടെ ജനതയെ തട്ടുകളായി കാണേണ്ടി വരിക. ഈ അവസ്ഥ നമ്മുടെ സമൂഹത്തിൽ നിന്നും മാറിയേതീരൂ. അതിനുള്ള മാർഗം കണ്ടെത്താൻ
ഇന്ത്യയ്ക്കും ലോകത്തിനാകെയും കഴിയേണ്ടതാണ്. ലോകമാകെ ഗുരുദർശനം എത്തിക്കാൻ ശിവഗിരിമഠം ശ്രമിക്കുമ്പോൾ അതിനെ
പിന്തുണയ്‌ക്കണമെന്നുള്ള ആവശ്യം ഉയർത്താൻ പാർലമെന്റിലും രാജ്യസഭയിലുമുള്ള ജനപ്രതിനിധികൾ തയ്യാറാകണം. എങ്കിൽ മാത്രമേ ഓരോ പ്രതിനിധിയുടെയും ആത്മാർത്ഥത എവിടെ നില്ക്കുന്നുവെന്നു നമുക്ക് കണ്ടെത്താനാവൂ. ഈ ആത്മാർത്ഥത പ്രകടിപ്പിക്കാനുള്ള അവസരം നമുക്കു മുന്നിലുണ്ട്. ഈ സാദ്ധ്യത പ്രയോജനപ്പെടുത്താനായാൽ ഗുരുദർശനത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ കഴിഞ്ഞാൽ ലോകസമാധാനത്തിനു വേറെ മാർഗം തേടേണ്ടതില്ല. കറുത്തവരും വെളുത്തവരും പാശ്ചാത്യരും പൗരസ്ത്യരും എന്നുള്ള ഭേദചിന്തകൾ ഇല്ലാതായി ഇവിടെ മനുഷ്യൻ ഒന്നാണെന്നുള്ള ഗുരുദേവ കല്പന
സാക്ഷാത്ക്കരിക്കപ്പെടും. അതിനുള്ള പ്രചോദനം ഉൾക്കൊള്ളാൻ 90 -ാമത് ശിവഗിരി തീർത്ഥാടനത്തിന് എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കും ഇത് ലോക ജനതയിലെത്തിക്കാൻ സമ്മേളനവേദികളിൽ എത്തിച്ചേരുന്നു എന്നുറപ്പാക്കാൻ ഭരണകർത്താക്കൾക്കും കഴിഞ്ഞാൽ നവതി നിറവിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ഏറെ ശ്രദ്ധേയമാകും.