
കൊച്ചി: സംസ്ഥാനത്ത് അൻപത്താറോളം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ എൻഐഎ റെയ്‌ഡിൽ ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹൈക്കോടതിയിൽ അഭിഭാഷകനുമാണ് മുബാരക്ക്. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യകാല പ്രവർത്തകനായ ഇയാൾ നാട്ടിൽ കരാട്ടെ, കുങ്‌ഫു എന്നിവ പരിശീലനം നൽകിയിരുന്നതായാണ് വിവരം. ഇപ്പോൾ ഓർഗാനിക് വെളിച്ചെണ്ണ ഉൽപാദന യൂണിറ്റ് നടത്തുന്നു. മുബാരക്കിന്റെ ഭാര്യയും അഭിഭാഷകയാണ്.
പോപ്പുലർ ഫ്രണ്ടിന്റെ ഒന്നാംനിര നേതാക്കൾ പിടിയിലായതോടെ രണ്ടാം നിര നേതാക്കളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. കൂടുതൽ ആളുകളെ പോപ്പുലർ ഫ്രണ്ട് ബന്ധത്തെ തുടർന്ന് ചോദ്യം ചെയ്യാൻ എൻഐഎ വിളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അറസ്‌റ്റിലായ മുബാരക്കിന്റെ വീട്ടിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തെന്ന് വിവരമുണ്ട്. എന്നാൽ ഇത് വീട്ടുകാർ തളളി. പുലർച്ചെ നാല് മണിയ്‌ക്ക് വീട്ടിൽ എത്തിയ എൻഐഎ സംഘം ഒൻപത് മണിവരെയാണ് പരിശോധന നടത്തിയത്. തുടർന്ന് ഇയാളെ കസ്‌റ്റഡിയിലെടുത്ത് മടങ്ങി. ഇതിന്ശേഷം 20 മണിക്കൂറോളം ചോദ്യം ചെയ്‌തതിന് പിന്നാലെയായിരുന്നു അറസ്‌റ്റ്. നിരോധിച്ച സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടന്നതായി എൻഐഎയ്‌ക്ക് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്‌ഡ് ഉണ്ടായത്.