
കാൽപന്തുകളിയുടെ രാജാവ് സിംഹാസനമൊഴിഞ്ഞിരിക്കുന്നു. കളിക്കളത്തിലെ ഓരോ ചലനവും കാമറക്കണ്ണുകൾ ഒപ്പിയെടുക്കാൻ തുടങ്ങിയിട്ടില്ലാത്ത കാലത്ത് ആരാധകഹൃദയങ്ങളെ ത്രസിപ്പിച്ച മാന്ത്രികനാണ് ഇന്നലെ ഈ ലോകത്തോട് വിടപറഞ്ഞ എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെ.
ദാരിദ്ര്യം കാർന്നുതിന്ന ബാല്യത്തോടും കഠിനമായ ജീവിതസാഹചര്യങ്ങളോടും പടവെട്ടി ബ്രസീലിനായി ഫുട്ബാൾ ചരിത്രം തന്നെ രചിച്ച മാന്ത്രികൻ. കളിക്കളത്തിലെ മാന്ത്രിക ചലനങ്ങളുടെ ഉടമ. തലമുറകൾക്ക് പ്രചോദനമായി മാറിയ പ്രതിഭ. കളംവിട്ടശേഷവും കായിക മന്ത്രിയായി കായികമേഖലയോട് ചേർന്നുനിന്ന ഭരണതന്ത്രജ്ഞൻ. കളത്തിനും പുറത്തും കലഹവഴികളിലൂടെയല്ലാതെ നിലപാടുകൾ ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹി. മരണക്കിടക്കയിലും ലോകകപ്പ് ഫുട്ബാളിന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ടേയിരുന്ന, രക്തത്തിലും ശ്വാസത്തിലും കാൽപന്തുകളി അലിഞ്ഞുചേർന്നിരുന്ന മഹാത്ഭുതം. വിവരിക്കാൻ വാക്കുകൾ മതിയാകാതെവരും ഈ പ്രതിഭാസത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുമ്പോൾ.
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങൾ. മൂന്ന് ലോകകപ്പുകൾക്ക് ഉടമയായ മറ്റൊരു താരവും ലോകകപ്പ് ചരിത്രത്തിലില്ല. 1999ൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി നൂറ്റാണ്ടിന്റെ ഫുട്ബാൾ താരമായി തിരഞ്ഞെടുത്തത് പെലെയെയാണ്. 1940 ഒക്ടോബർ 23-ന് ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. പിതാവ് യോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോയും അമ്മ സെലെസ്റ്റേ അരാന്റസും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടിരുന്നവർ. മകന് ഒരു ഫുട്ബാൾ വാങ്ങിക്കൊടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. തെരുവിൽ കൂട്ടുകാർക്കൊപ്പം തകരപ്പാട്ട തട്ടിക്കളിച്ചുവളർന്ന പെലെയിലെ ഫുട്ബാൾ പ്രതിഭയെ കൂട്ടുകാർ വിസ്‌മയത്തോടെയാണ് കണ്ടത്. പ്രാദേശിക ക്ളബുകളിൽ നിന്ന് ബ്രസീലിലെ പ്രസിദ്ധമായ ഫുട്‌ബാൾ ക്ലബ്ബ് സാന്റോസിലേക്കെത്തുമ്പോൾ പെലെയ്ക്ക് 15 വയസേ ആയിരുന്നിരുള്ളൂ. 1956 സെപ്തംബർ ഏഴിന് കൊരിന്ത്യൻസിനെതിരെയായിരുന്നു സാന്റോസ് സീനിയർ ടീമിലെ ആദ്യ മത്സരം. ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് സാന്റോസ് ആ മത്സരത്തിൽ ജയിച്ചപ്പോൾ ഗോളുകളിലൊന്ന് ആ 15കാരന്റെ ബൂട്ടുകളിൽ നിന്നാണ് പിറന്നത്.
1957 ജൂലായ് ഏഴിന് അർജന്റീനയ്‌ക്കെതിരെയായിരുന്നു ബ്രസീലിന്റെ ദേശീയ ടീമിൽ അരങ്ങേറ്റം. 16 വർഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യ മത്സരത്തിൽത്തന്നെ പെലെ രാജ്യത്തിനായി ഗോളും നേടി.1958-ൽ ലോകകപ്പിൽ അരങ്ങേറി. കാൽമുട്ടിനേറ്റ പരിക്കുമായി കരിയറിലെ ആദ്യ മേജർ ടൂർണമെന്റിന് സ്വീഡനിലെത്തിയ പെലെ സെമിയിൽ ഫ്രാൻസിനെതിരെ ഹാട്രിക്ക് നേടി ചരിത്രത്തിൽ ഇടംപിടിച്ചു. ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പെലെയുടെ റെക്കാഡ് ഇതുവരെ തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. സ്വീഡനെതിരായ ഫൈനലിൽ പെലെ ഇരട്ട ഗോൾ നേടിയപ്പോൾ രണ്ടിനെതിരെ അഞ്ചു ഗോളിന് ജയിച്ച് ബ്രസീൽ കിരീടം നേടി. നാലു മത്സരങ്ങളിൽ ആറു ഗോളുകൾ നേടിയ പെലെയെ ടൂർണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു.
നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്രസീൽ ചിലിയിൽ വീണ്ടും ലോകകപ്പ് ഉയർത്തിപ്പോൾ പെലെയെ പരിക്ക് വേട്ടയാടുകയായിരുന്നു. ചെക്കോസ്ളൊവാക്യയ്ക്ക് എതിരെ ഒരു ലോംഗ്റേഞ്ചർ തൊടുക്കുന്നതിനിടെ പരിക്കേറ്റ പെലെയ്ക്ക് ആ ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് നേടാനായത്. എന്നാൽ 1970 ലോകകപ്പിൽ ബ്രസീൽ ചാമ്പ്യന്മാരാവുന്നതും പെലെ ഗോൾഡൻ ബോൾ നേടുന്നതും ലോകം കണ്ടു.1971 ജൂലായ് 18-ന് റിയോ ഡി ജനീറോയിൽ യൂഗോസ്ലാവിയയ്‌ക്കെതിരെയായിരുന്നു ബ്രസീൽ ജേഴ്‌സിയിലെ പെലെയുടെ അവസാന മത്സരം. രാജ്യത്തിനായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടാനായ ശേഷമായിരുന്നു ആ പടിയിറക്കം. ആറു വർഷംകൂടി കഴിഞ്ഞ് പെലെ പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചു. 1977 ഒക്ടോബർ ഒന്നിന് ന്യൂയോർക്ക് കോസ്‌മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി. പ്രൊഫഷണൽ കരിയറിൽ ഈ രണ്ട് ക്ലബുകൾക്കായി മാത്രമേ പെലെ ബൂട്ടണിഞ്ഞിട്ടുള്ളൂ.
കളിക്കളത്തിനോട് വിടപറഞ്ഞ് 45 വർഷങ്ങൾ പിന്നിടുമ്പോടും അദ്ദേഹം സൃഷ്ടിച്ച മാസ്മരികത ഇന്നും പോറലേൽക്കാതെ നിലകൊള്ളുന്നു എന്നതുമാത്രം മതി പെലെ ലോകഫുട്ബാളിന് ആരായിരുന്നു എന്ന് മനസിലാക്കാൻ. ഒരേസമയം ഗോൾ നേടാനും സഹതാരങ്ങൾക്ക് ഗോളടിക്കാൻ വഴിയൊരുക്കാനും മിഡ്ഫീൽഡിൽ പന്ത് നിയന്ത്രിച്ചു നിറുത്താനും പെലെയ്ക്ക് കഴിഞ്ഞിരുന്നു. കളിക്കളത്തിൽ ആരൊക്കെ എവിടെയൊക്കെ നിൽക്കുന്നുവെന്ന് ഞൊടിയിടയിൽ മനസിലാക്കി തന്ത്രങ്ങൾ മെനയാനുള്ള അസാമാന്യമായ കഴിവാണ് അദ്ദേഹത്തെ വേറിട്ടുനിറുത്തിയത്. പെലെയെ തടുക്കാൻ ശാരീരികമായ എല്ലാമുറകളും അക്കാലത്തെ ഡിഫൻഡർമാർ പയറ്റിയിരുന്നു. എന്നാൽ ബ്രസീലിയൻ തെരുവുകളിൽ തേച്ചുമിനുക്കിയെടുത്ത ജീവിതാനുഭവങ്ങൾ വെല്ലുവിളികളെ നേരിടുന്നതിൽ പെലെയ്ക്ക് മാനസികമായി കരുത്തുപകർന്നു.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ അണിനിരന്ന കാലത്തുനിന്നാണ് പെലെ കാലത്തിനപ്പുറത്തേക്ക് വളർന്നത്. ഹംഗറിയുടെ പുഷ്‌കാസും ഡീ സ്റ്റിഫാനോയും കൈസർ ബെക്കൻ ബോവറും ജസ്റ്റ് ഫൊണ്ടെയ്നും റെയ്മെൻ കോപ്പയും ലംഗ് യാഷീനും ഷിയാസിനോയും യോഹാൻ ക്രൈഫുമൊക്കെ അരങ്ങുവാണ കാലഘട്ടത്തിലാണ് പെലെ ഇതിഹാസമായി മാറിയത്. മറ്റുള്ളവർക്കൊന്നും നേടാൻ കഴിയാത്ത അമരത്വം അദ്ദേഹം നേടിയെടുത്തത് കളിക്കളത്തിൽ കെട്ടഴിച്ചുവിട്ട പടക്കുതിരയുടെ വീര്യം കൊണ്ടായിരുന്നു. ഇരുകാലുകൾക്കൊണ്ടും ഗോളടിക്കാൻ കഴിയുന്ന വീര്യവും തടയാനെത്തുന്ന എതിരാളികളെ വെട്ടിയൊഴിയുന്ന ചാരുതയും പെലെയിൽ സമന്വയിച്ചിരുന്നു.
ഫുട്ബാൾ പെലെയ്ക്ക് സർഗാത്മകത നിറഞ്ഞൊഴുകിയ പാനപാത്രമായിരുന്നു. ഒഴിഞ്ഞ പെട്ടിയിൽ നിന്ന് വർണ റിബണുകൾ പുറത്തെടുക്കുന്ന മാന്ത്രികനെപ്പോലെ അയാൾ ഗോളുകൾ നേടിക്കൊണ്ടിരുന്നു. ഇളം മുളംതണ്ടിൽ നിന്ന് നാദവിസ്മയം തീർക്കുന്ന സംഗീതഞ്ജനെപ്പോലെ കാൽപ്പന്തുകളിയുടെ ഈണങ്ങൾ സൃഷ്ടിച്ചു. ലാസ്യവും താണ്ഡവവും ഒരു പോലെ വഴങ്ങുന്ന നർത്തകനെപ്പോലെ അതിവേഗച്ചുവടുകളും മനോഹര പാദചലനവീചികളും സമന്വയിച്ച നൃത്തരൂപങ്ങളൊരുക്കി. തികഞ്ഞ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ ദ്രുതചലനങ്ങളും ആക്രമണമുഹൂർത്തങ്ങളും ഒരുക്കി. അതിലെല്ലാമുപരി, മനുഷ്യനെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ മാത്രമായി ഇത്രകാലം നമുക്ക് മുന്നിൽ ജീവിച്ചിരുന്നു.
പെലെയ്ക്കൊപ്പവും ശേഷവും ലോകഫുട്ബാളിൽ നിരവധി പ്രതിഭകൾ ജന്മമെടുത്തു. എന്നാൽ പെലെ കളിക്കളത്തിൽ സൃഷ്ടിച്ച അവിസ്മരണീയ മുഹൂർത്തങ്ങൾ ഇന്നും അതേമികവോടെ തന്നെ ആരാധകരുടെ ഓർമ്മകളിൽ ജലിക്കുന്നു. മറഡോണയും ഫിഗോയും സിദാനും മെസിയും ക്രിസ്റ്റ്യാനോയും നെയ്മറുമൊക്കെ വന്നിട്ടും പെലെയുടെ സ്ഥാനത്തിന് ഒരു കുലുക്കവും സംഭവിച്ചിട്ടില്ല. പലപല താരതമ്യങ്ങൾ ഉണ്ടെങ്കിലും പെലെയ്ക്ക് പകരം വയ്ക്കാൻ കഴിയുന്ന ഒരു പ്രതിഭ ഇനി വേണം ജന്മമെടുക്കാൻ. കാൽപ്പന്തുകളിയുള്ളിടത്തോളം ഈ ഗെയിമിന്റെ രാജാവായി പെലെ തുടരുകതന്നെ ചെയ്യും. ഇതിഹാസത്തിലെ പൊന്മുത്തിന് ഒരിക്കൽക്കൂടി ആദരാഞ്ജലികൾ.