
ന്യൂഡൽഹി: രാജ്യത്തെ മുൻനിര മാദ്ധ്യമസ്ഥാപനങ്ങളിലൊന്നായ എൻ.ഡി.ടി.വി ഇനി അദാനിക്ക് സ്വന്തം. എൻഡിടിവിയുടെ 27.26 ശതമാനം ഇക്വിറ്റി ഓഹരികൾ വാങ്ങിയതായി അദാനി ഗ്രൂപ്പ് അറിയിച്ചു. എൻ.ഡി.ടി വിയുടെ പ്രമോട്ടർമാരായ ആർ.ആർ.പി.ആർ എന്ന കമ്പനി എൻഡിടിവിയിലെ 27.26 ശതമാനം ഇക്വിറ്റി ഓഹരികൾ പ്രണോയ് റോയിയിൽ നിന്നും ഭാര്യ രാധികാ റോയിയിൽ നിന്നും സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു. ഇതോടെ മാദ്ധ്യമ മേഖലയിലും സാന്നിദ്ധ്യമുറപ്പിക്കുകയാണ് അദാനി ഗ്രൂപ്പ്.
ഓഹരിയൊന്നിന് 342.65 രൂപ നിരക്കിലായിരുന്നു വില്പനയെന്നാണ് വിവരം. വാഗ്ദാനം ചെയ്ത തുകയുടെ 17 ശതമാനം ഉയർന്ന വിലയാണിത്. എൻ.ഡി.ടിവിയുടെ 64.7 ശതമാനം ഓഹരികളും ഇതോടെ അദാനി ഗ്രൂപ്പിന് സ്വന്തമായി.
എൻ.ഡി.ടി.വി ഗ്രൂപ്പിന് എൻ.ഡി.ടി.വി 24ഃ7, എൻ.ഡി.ടി.വി ഇന്ത്യ, എൻ.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണുള്ളത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സാമൂഹികമാദ്ധ്യമങ്ങളിലും വളരെയധികം പ്രേക്ഷകരാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 85 കോടി രൂപയായിരുന്നു ലാഭം.
കടമെടുത്തു പിടിവിട്ടു
പ്രണോയ്‌റോയിയും ഭാര്യ രാധികാ റോയിയും ചേർന്ന് രൂപീകരിച്ച നിക്ഷേപക കമ്പനിയായ ആർ.ആർ.പി.ആർ. 2009ൽ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലുള്ള കമ്പനിയിൽ നിന്ന് 403.85കോടി രൂപ വായ്പയെടുത്തതോടെയാണ് എൻ.ഡി.ടിവിയുടെ പ്രശ്നങ്ങൾക്ക് തുടക്കമായത്. മുകേഷ് അംബാനിയുടെ റിലയൻസുമായി ബന്ധമുണ്ടായിരുന്ന കമ്പനിയായിരുന്നു വിശ്വപ്രധാൻ കൊമേഴ്‌സ്. ഇതിനെ പിന്നീട് ഗൗതം അദാനി ഏറ്റെടുത്തു. ആർ.ആർ.പി.ആറിലെ 99.5 ശതമാനം ഓഹരിയായിരുന്നു ഈടായി നൽകിയത്. ആർ.ആർ.പി.ആറിന് എൻ.ഡി.ടി.വിയിൽ 29.18 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. കടം തിരിച്ചടയ്ക്കാനുള്ള സമയപരിധികഴിഞ്ഞതോടെ കഴിഞ്ഞ ഓഗസ്റ്റിൽ ആർ.ആർ.പി. ആറിന്റെ നിയന്ത്രണം അദാനിക്കായി. അതോടെ എൻ.ഡി.ടിവിയുടെ 29.18 ശതമാനം ഓഹരികൾ ഇവരുടെ കൈകളിലെത്തി. ഓപ്പൺ ഓഫർ വഴി 8.32 ശതമാനം ഓഹരി കൂടി ലഭിച്ചതോടെ ഓഹരിപങ്കാളിത്തം 37.50 ശതമാനത്തോളമായി. പ്രണോയ് റോയ്-രാധികാ റോയ് ദമ്പതികളുടെ ഓഹരികൾ കൂടി സ്വന്തമാക്കിയതിലൂടെ എൻ.ഡി.ടി.വി നിയന്ത്രണം അദാനിക്കായി.