ronaldo

റിയാദ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് സൗദിയിലെ അൽ-നസർ ക്ലബ്ബുമായി കരാർ ഒപ്പുവച്ചു. പരസ്യവരുമാനമടക്കം 200 മില്യൺ ഡോളർ (ഏകദേശം 1950 കോടി രൂപ) വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് കരാർ. പുതുവർഷമായ നാളെ മുതൽ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് അൽ നസർ ക്ലബ് അറിയിച്ചത്.

മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് സൂപ്പർ താരത്തിന്റെ സൗദി പ്രവേശനം. സൗദി ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ അൽ നസ്‌റിന്റെ ഏഴാം നമ്പർ ജഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനോ ഉണ്ടാകും. കരാർ ഒപ്പിട്ടതായി ഔദ്യോഗികമായി അൽ നസർ ക്ലബ് അറിയിച്ചു. സൗദി കായിക മന്ത്രിയും ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്തു. അവസാന ക്ലബായ മാഞ്ചസ്റ്ററിൽ ക്രിസ്റ്റ്യാനോ വാങ്ങിയ തുക 100 മില്യൺ ഡോളറാണ്. അതിന്റെ ഇരട്ടിയാണ് ഇനി റൊണാൾഡോയ്ക്ക് ലഭിക്കുക.

History in the making. This is a signing that will not only inspire our club to achieve even greater success but inspire our league, our nation and future generations, boys and girls to be the best version of themselves. Welcome @Cristiano to your new home @AlNassrFC pic.twitter.com/oan7nu8NWC

— AlNassr FC (@AlNassrFC_EN) December 30, 2022

കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയതു മുതൽ 37 കാരനായ പോർച്ചുഗീസ് താരത്തിന്റെ അൽ-നസർ പ്രവേശനം ചർച്ചയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിലൊന്നിൽ ചേരാനായിരുന്നു റൊണാൾഡോക്ക് താൽപര്യം. എന്നാൽ ലഭ്യമാകാവുന്ന ഏറ്റവും മുന്തിയ ഓഫർ നൽകിയാണ് സൗദി ക്ലബ് സൂപ്പർ താരത്തെ സ്വന്തമാക്കിയത്. 1955ൽ രൂപീകരിച്ച സൗദിയിലെ അൽ-നസർ ക്ലബ് ഇന്ന് പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്. റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദിയുടെ കായിക ചിത്രവും മാറും.