saji-cheriyan

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരി‍ൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ മന്ത്രിസഭയിൽ തിരിച്ചെത്തുന്ന കാര്യം സ്ഥിരീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സൗകര്യമനുസരിച്ച് ഉടൻ തന്നെ സത്യപ്രതിജ്ഞയുണ്ടാവുമെന്ന് എം വി ഗോവിന്ദൻ അറിയിച്ചു. ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താമെന്ന് സർക്കാർ ഗവർണറെ അറിയിക്കും. സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കാര്യത്തിൽ സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

പ്രസംഗം ഭരണഘടനയോടുള്ള വെല്ലുവിളിയാണോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. കോടതിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും വന്നു കഴിഞ്ഞു. ഭരണഘടനയോടുള്ള വെല്ലുവിളിയില്ലെന്ന് കോടതി തീരുമാനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയ്‌ക്കോ മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കൾക്കോ ഇതുമായി ബന്ധപ്പെട്ട് യാതൊരു സംശയവും ഉണ്ടാവേണ്ടകാര്യമില്ലെന്നും എം വി ഗോവിന്ദൻ അറിയിച്ചു.

ഈ വർഷം ജൂലായ് ആറിനാണ് സജി ചെറിയാൻ രാജിവച്ചത്. സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ സിപിഎമ്മിൽ ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു.

എന്നാൽ, പൊലീസ് റിപ്പോ‍ർട്ട് റദ്ദാക്കി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബിജു നോയൽ ഹൈക്കോടതിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. പൊലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെന്നും സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയായിരിക്കെ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിന് നിരവധി സാക്ഷികളുണ്ടായിട്ടും പൊലീസ് ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു.