bridge

പാലക്കാട്: അട്ടപ്പാടിയിൽ 2018-ലെ മഹാപ്രളയത്തിൽ തകർന്ന പാലം വർഷം നാല് കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. കൊടും മഴക്കാലത്തും പുഴ മുറിച്ച് കടന്നുവേണം ആദിവാസികൾക്ക് പുറം ലോകത്തെത്താൻ. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പാലം നിർമ്മാണം വൈകുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം.

അഗളി, ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് വണ്ണാന്തറ പാലം. കാരയൂർ, കള്ളക്കര, വണ്ണാന്തറ തുടങ്ങിയ ആദിവാസി ഊരുകളിലെ ജനങ്ങൾക്ക് പുറം ലോകത്തെത്താനുള്ള എളുപ്പ മാർഗമാണിത്. പാലം തകർന്നിട്ട് നാല് വർഷമായിട്ടും അറ്റകുറ്റ പണികൾക്കായുള്ള ഒരു ശ്രമവും നാളിതുവരെയായി നടന്നിട്ടില്ല. ഇതോടെ അത്യാവശ്യത്തിന് പോലും പുറത്തിറങ്ങാൻ ഊരു വാസികൾക്ക് കിലോമീറ്ററുകൾ ചുറ്റി കറങ്ങണം. ചികിത്സയ്ക്ക് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തണമെങ്കിൽ ഓട്ടോറിക്ഷയ്ക്ക് കുറഞ്ഞത് 200 രൂപയെങ്കിലും കൊടുക്കണം.

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിനാണ് പാലത്തിന്റെ നിർമ്മാണ ചുമതല. 50 ലക്ഷം മുതൽ ഒരു കോടി രൂപയാണ് നിർമ്മാണത്തിന് കണക്കാക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് പാലം പണി തുടങ്ങാൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

അടുത്ത സാമ്പത്തിക വർഷം പാലക്കാട് ജില്ലാ പഞ്ചായത്തുമായി ആലോചിച്ച് പരിഹാരം കാണുവാൻ ശ്രമിക്കും.

കെ.കെ.മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് .