
നെല്ലിയാമ്പതി: നെന്മാറ ബ്ലോക്ക് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ പുല്ലുകാട് ആദിവാസി കോളനിയിലെ അങ്കണവാടി നല്ലൊരു കാറ്റടിച്ചാൽ തകർന്നു വീഴുന്ന അവസ്ഥയിലാണ്. പത്തോളം കുട്ടികളെ പഠിപ്പിക്കുന്ന അങ്കണവാടിയിൽ യാതൊരുവിധ സൗകര്യങ്ങളുമില്ല. മഴപെയ്താൽ ചോർന്നൊലിക്കുന്ന ഒരു ഓലപ്പുരയിലാണ് അങ്കണവാടിയുടെ പ്രവർത്തനം. ഇവിടെയെത്തുന്ന കുട്ടികൾ പേടിയോടെയാണ് രാവിലെ ഒൻപതര മുതൽ വൈകിട്ട് മൂന്നരവരെ കഴിയുന്നത്. അങ്കണവാടിയും പരിസരവും കാട് പിടിച്ചുകിടക്കുകയാണ്. പാമ്പിന്റെ വിഹാര കേന്ദ്രമാണ് ഇവിടം. നാലുഭാഗവും കുത്തിമറച്ചിട്ടുണ്ടെങ്കിലും പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കൻ ഇതിനകത്തു കയറിയാൽ കണ്ടുപിടിക്കാനും കഴിയില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. സ്ഥലം കിട്ടാത്തതിനാൽ പുതിയകെട്ടിടം നിർമ്മിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ പക്ഷം. നല്ല കാറ്റ് വന്നാലും വൻ ദുരന്തം നേരിടേണ്ടിവരും. മഴ പെയ്താൽ വെള്ളം മുഴുവൻ അകത്തേക്ക് ഒഴുകും. തത്കാലം പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച് ഉള്ളിലേക്കുള്ള വെള്ള ചോർച്ച ഇല്ലാതാക്കിയിട്ടുണ്ടെങ്കിലും തണുത്ത കാലാവസ്ഥയായതിനാൽ ഇതിനകത്തിരുന്ന് കുട്ടികൾ തണുത്തു വിറച്ചാണ് പഠിക്കുകയും കളിക്കുകയും ചെയ്യുന്നത്. ആദിവാസികളായതിനാൽ ഇത്രയൊക്കെ മതിയെന്നാണ് ഗ്രാമപഞ്ചായത്തധികൃതരും കരുതുന്നത്.