 
പാലക്കാട്: സംസ്ഥാനത്ത് കർഷകർക്ക് പ്രതിസന്ധിയായി രാസവള ക്ഷാമം. നടീൽ കഴിഞ്ഞ രണ്ടാംവിള നെൽകൃഷിക്ക് വളം നൽകാനാകാതെ വലയുകയാണ് കർഷകർ. രണ്ടാംവിള നെൽകൃഷിക്ക് അടിവള പ്രയോഗത്തിന് ഫാക്ടംഫോസ് കിട്ടാനില്ലെന്ന് കർഷകർ പറയുന്നു.
നിലവിൽ മേൽവളമായി ഉപയോഗിക്കുന്ന യൂറിയയ്ക്കും ക്ഷാമം നേരിടുന്നുണ്ട്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലായി നെൽക്കൃഷിക്ക് ജില്ലയിൽ 6000 ടൺ ഫാക്ടംഫോസ് എങ്കിലും വേണം. എന്നാൽ, നിലവിൽ ചിറ്റൂർ, പാലക്കാട്, ആലത്തൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ഫാക്ടിന്റെ നാല് ഡിപ്പോകളിലും സ്‌റ്റോക്കില്ല. പ്ലൈവുഡ് വ്യവസായത്തിന് വ്യാപകമായി യൂറിയ കൊണ്ടുപോകുന്നതാണ് ക്ഷാമത്തിന് പ്രധാന കാരണം. ആലുവയിലെ ഫാക്ടറിയിൽ നിന്ന് ലോറി വഴി ഡിപ്പോകളിലേക്ക് വളം എത്തിക്കാനുള്ള തടസവും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. എന്നാൽ, അന്യ സംസ്ഥാനങ്ങളിലേക്ക് ട്രെയിൻ മാർഗം രാസവളം കൃത്യമായി പോകുന്നുമുണ്ട്. ലോറി ഗതാഗതവുമായി ബന്ധപ്പെട്ട വിഷയം ഉടൻ പരിഹരിക്കുകയോ ട്രെയിൻ മാർഗം അന്യ ജില്ലകളിലേക്ക് എത്തിക്കുകയോ ചെയ്‌തെങ്കിലേ കൃത്യ സമയത്ത് ഫാക്ടംഫോസ് കർഷകർക്ക് ലഭിക്കു.
യൂറിയക്ക് പകരം മിശ്രിത വളം ഉപയോഗിച്ചാൽ കാര്യമായ ഗുണം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. മാത്രമല്ല, മിശ്രിത വളത്തിന് ഉയർന്ന വിലയുമാണ്.
ഏറെ ആവശ്യം പൊട്ടാഷും യൂറിയയും
രാസവളങ്ങളിൽ പൊട്ടാഷിനും യൂറിയക്കുമാണ് സംസ്ഥാനത്ത് ആവശ്യമേറെയുള്ളത്. ഇഫ്‌കോ അടക്കമുള്ള കമ്പനികളുടെ കോംപ്ലക്സ് വളം ലഭ്യമാണെങ്കിലും കർഷകർക്ക് കൂടുതൽ ആവശ്യം ഫാക്ടംഫോസാണ്. ഫാക്ടംഫോസിനൊപ്പം യൂറിയ കൂടി ചേർത്താണ് നെല്ലിന് രണ്ടാം വളപ്രയോഗം നടത്തുക.
പൊട്ടാഷിന് ചാക്കൊന്നിന് 100 രൂപയുടെ വർദ്ധനവുണ്ടായി. ഫാക്ടംഫോസിനും മറ്റ് കോംപ്ലക്സ് വളങ്ങൾക്കും 50 രൂപ വർദ്ധിച്ചു. ഫാക്ടംഫോസ് അല്ലെങ്കിൽ മിശ്രിതവളമാണ് കർഷകർ അടിവളമായി ഉപയോഗിക്കുന്നത്.
നിലവിലെ വില
നെൽകൃഷി താളംതെറ്റുമോ?
സഹകരണ ബാങ്കുകൾ വഴിയും സ്വകാര്യ സ്ഥാപനങ്ങൾ വഴിയുമാണ് രാസവളം കർഷകരിലേക്ക് എത്തുന്നത്. സാധാരണ നവംബർ, ഡിസബർ മാസങ്ങളിലാണ് വളപ്രയോഗം നടത്തുന്നതെങ്കിൽ ഇത്തവണ കാലാവസ്ഥ മാറി ഡിസംബർ, ജനുവരി മാസത്തിലേക്ക് വള പ്രയോഗത്തിന്റെ സമയം മാറിയിട്ടുണ്ട്. ജില്ലയിൽ വിവിധ മേഖലകളിൽ വ്യത്യസ്ത സമയത്താണ് കൃഷിയിറക്കുന്നത്. നടീൽ കഴിഞ്ഞ് 15 - 20 ദിവസത്തിനുള്ളിൽ സാധാരണ യൂറിയ പ്രയോഗിക്കും. ചെടിയുടെ നല്ല വളർച്ചയ്ക്കായാണ് യൂറിയ പ്രയോഗം. മൂന്നാമതായി യൂറിയയും പൊട്ടാഷും ചേർത്തിടും. യൂറിയ ക്ഷാമം വന്നതോടെ ഇത്തവണ നെൽകൃഷി താളംതെറ്റുമോയെന്ന ആശങ്കയിലാണ് കർഷകർ.
സംസ്ഥാനത്ത് യൂറിയ ക്ഷാമത്തിൽ കർഷകർ വലയുമ്പോൾ തൊട്ടടുത്ത തമിഴ്നാട്ടിൽ ക്ഷാമമില്ല. കഴിഞ്ഞ രണ്ട് സീസണിലും നമുക്ക് കിട്ടിയ യൂറിയയുടെ അളവ് കുറവാണ്. കേരളത്തിലുള്ള യൂണിറ്റിൽ നിന്ന് തമിഴ്നാട്ടിലേക്കാണ് കൂടുതൽ യൂറിയ എത്തിക്കുന്നത്. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
-- കെ.ഡി. പ്രസേനൻ എം.എൽ.എ, കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ്