
ശബരിമല : തിരുവനന്തപുരം അഗസ്ത്യാർകൂടം പർവത പ്രദേശങ്ങളിലെ കാടുകളിൽ വസിക്കുന്ന ഗോത്ര വിഭാഗമായ കാണി സമുദായക്കാർ പതിവ് തെറ്റിക്കാതെ അയ്യനെ തൊഴാനെത്തി. വർഷത്തിലൊരിക്കൽ അയ്യപ്പസ്വാമിയെ കാണാൻ വേണ്ടി മാത്രമാണ് ഇവരിൽ പലരും കാടിറങ്ങുന്നത്. 20 അംഗ സംഘമാണ് സന്നിധാനത്ത് ദർശനം നടത്തിയത്. പൂർവ്വാചാര പ്രകാരം മുളംകുറ്റിയിൽ നിറച്ച കാട്ടുചെറുതേൻ, കാട്ടിൽ വിളഞ്ഞ കദളിക്കുല, കരിമ്പ്, കാട്ടുകുന്തിരിക്കം, മുളയിലും ചൂരലിലും ഈറ്റയിലും വ്രതശുദ്ധിയോടെ നെയ്‌തെടുത്ത പൂക്കൂടകൾ, പെട്ടികൾ തുടങ്ങിയവ നിറമനസ്സോടെ അയ്യന് സമർപ്പിച്ചു. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി ആർ.വിനോദ്കുമാറാണ് സംഘത്തെ നയിച്ചത്. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട സംഘം കൊട്ടാരക്കര ഗണപതി ക്ഷേത്രം, പന്തളം കൊട്ടാരം എന്നിവിടങ്ങളിൽ ദർശനം നടത്തിയശേഷമാണ് മല ചവിട്ടിയത്.