പത്തനംതിട്ട: നഗരസഭയിലെ പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ പരിശോധനാ സംവിധാനങ്ങളോരുക്കാൻ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർഹുസൈൻ എൻജിനീയറിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകി. പൊതുമരാമത്ത് പണികളുടെ ഗുണനിലവാരം പരിശോധിക്കാൻ നിലവിൽ നഗരസഭയ്ക്ക് സ്വന്തം സംവിധാനങ്ങളില്ല. എൻജിനീയറിംഗ് കോളേജിലും ഹൈവേ റിസർച്ച് ലാബിലുമാണ് ഇപ്പോൾ പരിശോധനാ സൗകര്യങ്ങൾ ഉള്ളത്. ടാറിന്റെയും കോൺക്രീറ്റിന്റെയും ക്വാളിറ്റി പരിശോധനകളായ എക്സ്ട്രാക്ഷൻ, സ്ലം ടെസ്റ്റുകളും സീവ് അനാലിസിസും നടത്താനുള്ള ഉപകരണങ്ങൾ നഗരസഭ വാങ്ങാൻ തീരുമാനമായി. ഇതിനായി ടെൻഡർ നടപടികളാരംഭിച്ചു. പരിശോധനകൾ ശക്തമാക്കുന്നതിന് മുന്നോടിയായി മുൻസിപ്പൽ എൻജിനീയർ സുധീർരാജ് നഗരസഭയിലെ കരാറുകാരുടെ യോഗം വിളിച്ചു. നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകാൻ റിട്ട.സൂപ്രണ്ടിംഗ് എൻജിനീയർ വി.എ ബാബുജാന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. പൊതുമരാമത്ത് പ്രവർത്തികളെക്കുറിച്ചുള്ള പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് നഗരസഭ ചെയർമാന് നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്വന്തം നിലയിൽ ഗുണനിലവാര പരിശോധന നടത്താനുള്ള ഉപകരണങ്ങൾ ഉറപ്പാക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന മാറുകയാണ് പത്തനംതിട്ട നഗരസഭ.