 
തിരുവല്ല: ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പന്ത്രണ്ട് നോമ്പ് മഹോത്സവത്തിന് തുടക്കംകുറിച്ച് മംഗളദീപ പ്രതിഷ്ഠ നടത്തി. ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് ചക്കുളത്തുകാവിലെ മൂലകുടുംബ ക്ഷേത്രത്തിലെ കെടാവിളക്കിൽനിന്ന് പകർന്ന ദീപം മാനേജിംഗ് ട്രസ്റ്റിയും കാര്യദർശിയുമായ മണിക്കുട്ടൻ നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും മുത്തുക്കുടയേന്തിയ അമ്മമാരുടെയും സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിലേക്കെഴുന്നള്ളിച്ചാണ് കൊടിമരച്ചുവട്ടിൽ മംഗളദീപ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ.കെ.ഗോപാലകൃഷ്ണൻ നായർ, ,അജിത്ത്കുമാർ പിഷാരത്ത്,ബിജു തലവടി,പ്രസന്നകുമാർ എന്നിവർ നേതൃത്വംനൽകി.
16ന് രാവിലെ 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ പന്ത്രണ്ട് നോമ്പ് മഹോത്സവം ആരംഭിക്കും. രാവിലെ 9ന് തൃക്കൊടിയേറ്റും ചമയക്കൊടിയേറ്റും ഉണ്ണികൃഷ്ണൻ നമ്പൂതിരി,ഗോവിന്ദൻ നമ്പൂതിരി,മണിക്കുട്ടൻ നമ്പൂതിരി,അശോകൻ നമ്പൂതിരി,രഞ്ജിത്ത് ബി.നമ്പൂതിരി,ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലും ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലും നടക്കും.9.30ന് നാരിപൂജ. രാധാകൃഷ്ണൻ നമ്പൂതിരി കടത്തനാടൻ കളരിഗുരുക്കൾ പത്മശ്രീ മീനാക്ഷിയമ്മയുടെ പാദംകഴുകി പൂജിക്കും.തുടർന്ന് സാംസ്കാരിക സമ്മേളനം തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു ഉദ്ഘാടനം ചെയ്യും.17ന് രാവിലെ 10ന് ദേവിഭാഗവത നവാഹയജ്ഞം ആരംഭിച്ച് 25ന് സമർപ്പണം നടക്കും. ഡോ.പള്ളിക്കൽ സുനിലാണ് യജ്ഞാചാര്യൻ. 26ന് രാവിലെ 9ന് കലശാഭിഷേകം. 3ന് തിരുവാഭരണ ഘോഷയാത്ര. 27ന് കാവടി,കരകംവരവ് ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ട്. കലാപരിപാടികളും ഉണ്ടാകും.