തിരുവല്ല: കാട്ടൂക്കരയിൽ ഗുണ്ടാ സംഘം വീടും വാഹനങ്ങളും അടിച്ചുതകർത്തു. കാട്ടുക്കര കൊച്ചുപുരയിൽ പ്രസാദിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. പ്രസാദിന്റെ ഭാര്യ അജിത (51) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ എല്ലാ ജനൽ ചില്ലകളും തകർത്തു. ബഹളം കേട്ട് അലമുറയിട്ടെത്തിയ വീട്ടമ്മയുടെ മുഖത്ത് ജനാലയിലൂടെ കുരുമുളക് സ്‌​പ്രേ അടിച്ച ശേഷമാണ് അക്രമണം നടത്തിയത്. വീടിനുള്ളിലുണ്ടായിരുന്ന നാല് നായ്ക്കളെയും അക്രമികൾ വെറുതെ വിട്ടില്ല. ഇവയുടെ കണ്ണിലും കുരുമുളക് സ് പ്രേ അടിച്ചു പുറത്തുണ്ടായിരുന്ന അജിതയുടെ ഇന്നോവ കാറിന്റെ ചില്ലുകളും പൊട്ടിച്ചു. വടിവാളും, കമ്പിവടികളുമായി എത്തിയ ഗുണ്ടകളെ കണ്ട് പേടിച്ച് സമീപ വാസികൾ വീടിനു പുറത്തിറങ്ങിയില്ല. വീടിന്റെ കാർഷെഡിനുള്ളിലിരുന്ന രണ്ട് ബൈക്കുകളും ഒരു സ്​കൂട്ടറും തകർത്തു. വീടിന്റെ പ്രധാന വാതിലിൽ വടിവാൾ ഉപയോഗിച്ച് വെട്ടിയെങ്കിലും പൂട്ട് തുറക്കാനായില്ല. വീടിനുള്ളിലേക്കുള്ള എല്ലാ ജല വിതരണ പൈപ്പുകളും മുറിച്ചുമാറ്റി. അഞ്ചോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.തിരുവല്ല പൊലീസ് കേസെടുത്തു. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തിരുവല്ല കോടതിയിൽ കേസ് നിലവിലുണ്ട്.