womens

പത്തനംതിട്ട : സംസ്ഥാന വനിതാകമ്മിഷൻ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഗസ്റ്റ് ഹൗസ് ഹാളിൽ നടത്തിയ അദാലത്തിൽ 45 പരാതികൾ പരിഗണിച്ചു. 10 കേസുകൾ തീർപ്പാക്കുകയും ഏഴെണ്ണത്തിൽ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ബാക്കി 28 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കുന്നതിനായി മാറ്റി.
കുടുംബ പ്രശ്‌നങ്ങൾ, അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ, സാമ്പത്തിക പരാതികൾ, സ്ത്രീകൾ ജോലി സ്ഥലത്ത് നേരിടുന്ന പ്രശ്‌നങ്ങൾ, കുടുംബ ഓഹരി വീതം വയ്ക്കുന്നത് സംബന്ധിച്ച പരാതികൾ, ബാങ്ക് ജപ്തിയുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയാണ് സിറ്റിംഗിൽ പരിഗണിച്ചത്. ഇതിൽ വനിതാ കമ്മിഷന് ഇടപെടാവുന്ന വിഷയങ്ങളിലെ പരാതികൾ പരിഹരിച്ചു.
പാനൽ അംഗങ്ങളായ അഡ്വ.കെ.ജെ.സിനി, സബീന, വുമൺസ് പ്രൊട്ടക്ഷൻ ഓഫീസർ എ.നിസ, ജില്ലാ വനിതാശിശു വികസന ഓഫീസർ പി.എസ്.തസ്‌നിം തുടങ്ങിയവർ പങ്കെടുത്തു.