palam
പുല്ലംപ്ലാവിൽ കടവ് പാലം

തിരുവല്ല : നഗരസഭയെയും നെടുമ്പ്രം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പുല്ലംപ്ലാവിൽകടവ് പാലത്തിന് 7.69 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ. അറിയിച്ചു.
തിരുവല്ല നഗരസഭയിലെ 26-ാം വാർഡിനെയും നെടുമ്പ്രം പഞ്ചായത്തിലെ 9-ാം വാർഡിനേയും ബന്ധിപ്പിക്കുന്ന പുല്ലംപ്ലാവിൽ കടവ് പാലം നിലവിൽ ആംബുലൻസുകൾ കടന്നുപോകുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇതുകാരണം 2018 ലെ പ്രളയകാലത്ത് പ്രദേശവാസികൾക്ക് നഗരത്തിലേക്ക് പോകാനാകാതെ കുടുങ്ങിപ്പോയി.
പ്രദേശവാസികളുടെ യാത്രാദുരിതം സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ചെറിയ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള പാലത്തിനടിയിലൂടെ മാലിന്യവും മുളച്ചില്ലകളും കെട്ടിക്കിടന്ന് വെള്ളപ്പൊക്കത്തിൽ പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരികളും തകർന്ന അവസ്ഥയിലാണ്. വലിയ വാഹനങ്ങളും സ്കൂൾ ബസുകളും പോകാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. മുൻ ബഡ്ജറ്റിൽ 20% തുക പാലത്തിന്റെ നിർമ്മാണത്തിനായി ഉൾകൊള്ളിച്ചിട്ടുണ്ട്. മണ്ണ് പരിശോധനയും രൂപകൽപ്പനയും നടത്തി ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. കഴിഞ്ഞ 22ന് സർക്കാർ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭ്യമായി. പുതിയ പാലത്തിന്റെ നിർമ്മാണത്തോടുകൂടി കല്ലുങ്കൽ, മലയിത്ര, വെൺപാല പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം ഉണ്ടാകും.